തിരുവനന്തപുരം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണവകുപ്പ് നൽകുന്ന ഭവനസഹായ പദ്ധതിയായ കെയർ എല്ലാ ജില്ലകളിലേയും അർഹരായവർക്ക് നൽകാൻ നീക്കം.
സഹകരണവകുപ്പ് നടത്തിയ ധനസമാഹരണം വിജയമായ സാഹചര്യത്തിലാണിത്.
ഇതിനാവശ്യമായ സ്ഥലം ഒാരോ ജില്ലയിലും കണ്ടെത്തും. മൊത്തം 55.83കോടി രൂപയാണ് ലഭിച്ചത്. 3.72കോടിരൂപ ഉപയോഗിച്ച് തൃശ്ശൂർ പഴയന്നൂരിൽ 40 പേർക്ക് വീട് വച്ച് നൽകി. ഇതിന്റെ ഉദ്ഘാടനം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തിരുവനന്തപുരത്ത് വർക്കല പള്ളിക്കലിൽ റവന്യു വകുപ്പിന്റെ 1.1075 ഏക്കർ സ്ഥലം ലഭ്യമായിട്ടുണ്ട്. പദ്ധതി തയ്യാറാക്കാനായി റവന്യു വകുപ്പിന്റെ അനുമതി തേടി. കൊല്ലം കൊട്ടാരക്കര കടയ്ക്കലിൽ പഞ്ചായത്ത് വക ഒരേക്കർ ഭൂമിയിൽ ഫ്ലാറ്റ് നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആലപ്പുഴയിൽ മാവേലിക്കരയ്ക്കടുത്ത് തഴക്കരയിൽ പഞ്ചായത്ത് വക 1.51ഏക്കർ ഭൂമി ഏറ്റെടുത്ത് നിർമ്മിതികേന്ദ്രയുടെ സഹായത്തോടെ പദ്ധതി നടപ്പാക്കും. കോട്ടയം വൈക്കത്തിനടുത്ത് നടുവിലയിൽ വാട്ടർ അതോറിട്ടി വക അരയേക്കർ ഭൂമി കണ്ടെത്തി. പാലക്കാട് കണ്ണാടിയിൽ 61 ഏക്കർ ഭൂമിയിൽ 30 കുടുംബങ്ങൾക്ക് താമസിക്കാനാവശ്യമായ ഫ്ളാറ്റ് നിർമ്മിക്കും. കോഴിക്കോട് വടകരയിലെ മണിയൂരിൽ മുനിസിപ്പാലിറ്റി വക ഒരേക്കർ ഭൂമിയിൽ വീടുകൾ നിർമ്മിക്കാൻ ഉൗരാളുങ്കൽ സൊസൈറ്റിയുമായി ചർച്ച നടത്തിവരികയാണ്. കണ്ണൂർ തളിപ്പറമ്പിലെ പന്നിയൂരിൽ റവന്യു വകുപ്പ് വക 40 സെന്റ് ഭൂമിയിൽ 18 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കും. ഇതിന്റെയും നിർമ്മാണ ചുമതല ഉൗരാളുങ്കൽ സൊസൈറ്റിക്കായിരിക്കും നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |