തിരുവനന്തപുരം: എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നെയ്യാറ്റിൻകര ആറാലുംമൂടിന് സമീപത്ത് നിന്ന് 25 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശികളായ ശിവകുമാർ (35), മനോജ് കുമാർ (43) എന്നിവരെ അറസ്റ്റ് ചെയ്തു.
നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ബൈക്കിൽ എത്തിച്ച കഞ്ചാവ് സ്കോർപിയോ വാഹനത്തിലെത്തിയ മൂന്ന് യുവാക്കൾക്ക് കൈമാറുന്നതിനിടയാണ് എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്. ശിവകുമാറിനെ സംഭവസ്ഥലത്തു തന്നെ പിടികൂടിയെങ്കിലും മനോജും മറ്റുള്ളവരും എക്സൈസിന്റെ വാഹനങ്ങൾ കാറുപയോഗിച്ച് ഇടിച്ചുതകർത്ത ശേഷം രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങളിലും ഇവർ സഞ്ചരിച്ച കാർ ഇടിച്ചു. സംഘത്തെ സാഹസികമായി 20 കിലോമീറ്ററോളം പിന്തുടർന്ന എക്സൈസ് കാട്ടാക്കട ആര്യനാട് റോഡിൽ വച്ച് പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞു. കാറിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തുനിന്ന് മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ നെയ്യാറ്റിൻകരയിൽ വൻതോതിൽ കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്ന ഗുണ്ടാനേതാവിനെ കുറിച്ച് വിവരം ലഭിച്ചെന്നും ഇയാൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയെന്നും എക്സൈസ് അറിയിച്ചു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാറിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, കെ.വി. വിനോദ്, എസ്. മധുസൂദൻ നായർ, പ്രിവന്റീവ് ഓഫീസർമാരായ മണികണ്ഠൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സുബിൻ, വിശാഖ്, ബിജു, ഷംനാദ്, രഞ്ജിത്ത്, ഷാഹിൻ, ഷംനാദ്, കിരൺ രാജേഷ്, മുഹമ്മദലി, ഡ്രൈവർ രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |