കൊച്ചി: തുടക്കം പതിയെ. പിന്നെ മാലപ്പടക്കം പൊട്ടും പോലെ ചറപറ ഗോളുൾ ! അട്ടിമറിക്കാൻ കളത്തിലിറങ്ങിയ ആൻഡമാൻ നിക്കോബാറിനെ ഏകപക്ഷീയമായ ഒമ്പത് ഗോളിന് തരിപ്പണമാക്കി യോഗ്യതാ റൗണ്ടിലെ രണ്ടാം ജയം നേടി , കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് ഒരു ചുവടുകൂടി അടുത്തു.
ടി.കെ. ജെസിൻ, മുഹമ്മദ് സഫ്നാദ്, നിജോ ഗിൽബെർട്ട് എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ അർജുൻ ജയരാജ്, വിബിൻ തോമസ്, സൽമാൻ കള്ളിയത്ത് എന്നിവർ ഓരോതവണ വലകുലുക്കി. പകരക്കാരായി എത്തിയ താരങ്ങളാണ് അഞ്ച് ഗോളുകൾ അടിച്ചുകൂട്ടിയത്. മിന്നും വിജത്തോടെ കേരളം പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. ദുർബലരായ ആൻഡമാൻ കേരളത്തിന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്തിയില്ല.
കളിമാറ്രി, കളറായി
പരിശീലകൾ ബിനോ ജോർജ് ഫിറ്റായഎല്ലാ താരങ്ങൾക്കും അവസരം നൽകിയ മത്സരത്തിന്റെ തുടക്കം മന്ദഗതിയിലായിരുന്നു. കാലിനേറ്റ പരിക്ക് ഭേദമാവാത്തതിനാൽ ക്യാപ്റ്റൻ ജിജോ ജോസഫ് പുറത്തിരുന്നു. വി.മിഥുന് പകരം ഗോൾകീപ്പർ, ക്യാപ്റ്റൻ ചുമതലകൾ എസ്.ഹജ്മലിന് നൽകി.
ആദ്യ ഗോളിനായി കേരളത്തിന് 39-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ആൻഡമാൻ ഗോളി അബ്ദുൽ അസീസ് 38-ാം മിനിറ്റ് വരെ ചാവേർ പോലെ പൊരുതി. ഫിനിഷിംഗിലെ പോരായ്മ തിരിച്ചറിഞ്ഞ് കേരളം കളിമാറ്റിയതോടെ മത്സം കളറായി. രാജേഷിന് പകരം നിജോ കളത്തിലെത്തിയതോടെ ഗോളും വന്നു. ബുജൈറിന്റെ ലോംഗ്റേഞ്ചർ പോസ്റ്റിൽ തട്ടി ബോക്സിന് മുന്നിൽ വീണു. നിജോ അവസരം മുതലെടുത്ത് വലകുലുക്കി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇരട്ട ഗോൾ നേടി ജെസിൻ മാജിക്ക്. ഇത് രണ്ടാം പകുതിയിലെ ഗോൾവേട്ടയുടെ സൂചന മാത്രമായിരുന്നു.
64ാം മിനുറ്റിൽ അർജുൻ ജയരാജിന്റെ കോർണർ കിക്കിൽ തലവച്ച വിബിൻ തോമസ് നാലാം ഗോൾ നേടി. 70ാം മിനിറ്റിൽ അർജുൻ ജയരാജിന്റെ വെടിയുണ്ട ആൻഡമാൻ ഗോൾവല തുളച്ചു. കേരളം 5-0. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊയിരുന്നു ഇത്. അഞ്ചുമിനിറ്റ് ഇടവേളയിൽ കേരളത്തിന്റെ ലീഡ് എട്ടായി. സഫ്നാദ്, നിജോ, സൽമാൻ എന്നിവരായിരുന്നു സ്കോറർമാർ. അധികസമയത്ത് രണ്ടാം ഗോളും നേടി ഷഫ്നാദ് കേരളത്തിന്റെ ആധികാരിക ജയം ഉറപ്പിച്ചു.
നാളെ നിർണായകം
നാളെ പോണ്ടിച്ചേരിയ്ക്കെതിരായ മത്സരത്തിൽ സമനില നേടിയാൽ പോലും കേരളത്തിന് ഫൈനൽ റൗണ്ടിലെത്താം. ഇന്നലെ വൈകിട്ട് പോണ്ടിച്ചേരി ലക്ഷദ്വീപിനെ സമനിലയിൽ കുരുക്കി. കേരളത്തിന് ആറും പോണ്ടിച്ചേരിക്ക് നാലും പോയിന്റാണ് ഉള്ളത്. രണ്ടു മത്സരങ്ങളിൽ 14 ഗോളുകൾ അടിച്ച കേരളം ഒരു ഗോളും വഴങ്ങിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |