കോട്ടയം: പട്ടാള ക്യാമ്പിൽ നിന്നാണെന്ന പേരിൽ ഭക്ഷണത്തിന് വൻ ഓർഡർ നൽകി ഹോട്ടലുടമയെ കബളിപ്പിച്ചു. തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ മുണ്ടക്കയത്തെ അറഫ ഹോട്ടലുടമ ഇബ്രാഹിം കുട്ടി പൊലീസിൽ പരാതി നൽകി. നവംബർ 29ന് വൈകിട്ടായിരുന്നു ഹിന്ദിയും മലയാളവും കലർന്ന ഭാഷയിൽ അദ്ദേഹത്തെ തേടി ഒരു ഫോൺകോൾ വന്നത്.
അടുത്തുള്ള സിഐഎസ്എഫ് ക്യാമ്പിലേക്ക് ഭക്ഷണം വേണമെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. മറ്റ് വിവരങ്ങൾ വാട്സ് ആപ്പ് ചെയ്യാമെന്നും പറഞ്ഞു. ഉടനേ തന്നെ പാട്ടാളക്കാരനാണെന്ന് തെളിയിക്കുന്ന ഒരു ഐഡി കാർഡ് വാട്സ് ആപ്പിൽ അയച്ചു കൊടുത്തു. വിക്രം വാഗ്മറേ എന്നായിരുന്നു ആർമി കാർഡിലെ പേര്. നൂറ് പൊറോട്ടയും മുപ്പത് ദോശയും ഇരുപത്തിയഞ്ച് ചായയും വാട്സ് ആപ്പ് വഴി ഓർഡറും ചെയ്‌തു. ഹോട്ടലുടമ ഭക്ഷണമുണ്ടാക്കി ഇതേ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ബിൽ തുക അയച്ചുകൊടുക്കാൻ എടിഎം കാർഡ് വിവരങ്ങൾ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
അത് എതിർത്തതോടെ 1000 രൂപ അക്കൗണ്ടിലേക്ക് ഇട്ട് തന്നാൽ അത് കൂടി ചേർത്ത് ഭക്ഷണ ബില്ലിനൊപ്പം നൽകാമെന്നായി. സംശയം തോന്നിയതോടെ ഇബ്രാഹിം പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ 2018 മുതൽ വിക്രം വാഗ്മേറ എന്ന ആർമി കാർഡുപയോഗിച്ച് സ്ഥിരമായി തട്ടിപ്പുകൾ നടത്തുന്നതായി തെളിഞ്ഞു. ഉത്തരേന്ത്യൻ സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |