കാൺപൂർ: ഒമിക്രോൺ ഭീതിയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം വീടുവിട്ട് ഡോക്‌ടർ. കാൺപൂരിലെ രാമ മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. സുശീൽ കുമാറാണ് ഒമിക്രോൺ ഭീതിയിൽ കുടുംബത്തെ കൂട്ടക്കൊല ചെയ്‌തത്. സുശീലിന്റെ ഭാര്യ ചന്ദ്രപ്രഭ(48), മകൻ ശിഖർ(18), പത്താംക്ളാസ് വിദ്യാർത്ഥിനിയായ മകൾ എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലയ്‌ക്കുപയോഗിച്ച ചുറ്റിക മൃതദേഹങ്ങൾക്ക് സമീപത്ത്നിന്നും കണ്ടെത്തി.
കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ വൈറസിൽ സുശീലിനുളള ഭയമാണ് കൊലയിലേക്ക് നയിച്ചത്. കൊവിഡ് വന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ എണ്ണി താൻ മടുത്തതായും ഒമിക്രോൺ ഒരുത്തരെയും വെറുതെവിടില്ലെന്നും എല്ലാവരെയും കൊല്ലുമെന്നും എല്ലാവരെയും വേദനയിൽ നിന്ന് മോചിപ്പിക്കുകയാണ് താനെന്നും സുശീൽ കുമാർ എഴുതിയ കത്ത് വീട്ടിൽ നിന്ന് കണ്ടെത്തി.
കൊലയ്‌ക്ക് ശേഷം സഹോദരനെ വിളിച്ച് പൊലീസിനോട് താൻ കൊലനടത്തിയ വിവരം അറിയിക്കാൻ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് സഹോദരൻ വീട്ടിലെത്തിയപ്പോഴേക്കും സുശീൽ വീട്ടിൽ നിന്നും പോയിരുന്നു. ഇയാളെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭ്യമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |