റിയോ ഡി ജനീറോ: കൊവിഡ് പ്രതിരോധ വാക്സിനെതിരെ പ്രസ്താവന നടത്തി വിവാദത്തിലായ ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൽസനാരോക്കെതിരെ അന്വേഷണം. ബ്രസീലിയൻ സുപ്രീംകോടതിയാണ് വെള്ളിയാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടത്. ഒക്‌ടോബറിൽ വിവിധ സമൂഹമാദ്ധ്യമങ്ങളിൽ ലൈവിനിടെയിലായിരുന്നു പ്രസിഡന്റിന്റെ വിവാദ പരാമർശം. കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് എയ്ഡ്സ് വരാൻ സാദ്ധ്യത കൂടുതലാണെന്നായിരുന്നു പ്രസിഡന്റിന്റെ വാക്കുകൾ. ഇദ്ദേഹത്തിന്റെപ്രസ്താവനയെ തള്ളി ശാസ്ത്രജ്ഞരും വാക്സിൻ നിർമ്മാതാക്കളും രംഗത്തെത്തിയിരുന്നു. വാക്സിൻ വിരുദ്ധ പ്രസ്താവനയെത്തുടർന്ന് ഫേസ്ബുക്കും യുട്യൂബും അദ്ദേഹത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തി.ഇതിനു മുൻപും പല തവണ വാക്സിൻ വിരുദ്ധ പ്രസ്താവനകൾ നടത്തിയിട്ടുള്ള ബോൽസനാരോ വാക്സിൻ സ്വീകരിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം സംഭവം വിവാദമായതോടെ ഒരു പ്രസിദ്ധീകരണത്തിൽ വാക്സിനെക്കുറിച്ച് വന്ന വാർത്തയെക്കുറിച്ചാണ് താൻ പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ വാദം.നേരത്തെ രാജ്യത്തെ കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചെന്ന ആരോപണത്തിലും ബൊൽസനാരോ അന്വേഷണം നേരിട്ടിരുന്നു. ഇതിനെ തുടർന്ന് സെനറ്റ് ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി കൊവിഡ്, പ്രതിരോധം, വാക്സിൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ബൊൽസനാരോയ്ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഒക്‌ടോബറിൽ കമ്മിറ്റി ബ്രസീൽ പ്രോസിക്യൂട്ടർ ജനറലിന് കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അലക്സാഡ്ര ഡി മോറസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |