ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം അദൃശ്യമായ കൈത്താങ്ങ്. അതാണ് എനിക്ക് അച്ഛൻ. തിരക്കുപിടിച്ച ജീവിതത്തിനിടയിലും മക്കളുടെ മാത്രമല്ല, സ്നേഹമുള്ളവരുടെയെല്ലാം കൂടെ നിഴൽ പോലെ അദ്ദേഹത്തിന്റെ സാമീപ്യമുണ്ടാകും. സന്തോഷത്തിലും സന്താപത്തിലും ആ സ്നേഹം പകരുന്ന കരുത്തിനും ആത്മവിശ്വാസത്തിനും പകരം വയ്ക്കാൻ മറ്റൊന്നില്ല.
മക്കളുടെ ഇഷ്ടാനിഷ്ടങ്ങളിൽ ഇടപെടുന്നയാളല്ല അദ്ദേഹം. പഠിക്കുന്ന കാലത്തും ബിസിനസ് ആരംഭിച്ചപ്പോഴുമൊന്നും ഇടപെട്ടിരുന്നില്ല. ഇത്രത്തോളം സ്വാതന്ത്ര്യം മക്കൾക്ക് നൽകുന്ന പിതാക്കന്മാർ കുറവായിരിക്കുമെന്നാണ് എന്റെ വിശ്വാസം.
മക്കളോടായാലും മറ്റുള്ളവരോടായാലും മനസിൽ തോന്നുന്ന കാര്യം വെട്ടിത്തുറന്നു പറയാനുള്ള അച്ഛന്റെ ധൈര്യവും മിടുക്കും അന്നും ഇന്നും അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. എന്തുസംഭവിച്ചാലും നേരിടാമെന്ന ആത്മവിശ്വാസമാണ് വെള്ളാപ്പള്ളി നടേശനെന്ന നേതാവിന്റെ ഏറ്റവും വലിയ ശക്തി. പറയേണ്ട കാര്യം ഇങ്ങനെ പറയാൻ ആർജവമുള്ളവർ പൊതുരംഗത്ത് തീരെ കുറവാണ്.
സമുദായാംഗങ്ങൾ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളും അച്ഛന് നൽകുന്ന സ്നേഹവും ആദരവും കാണുമ്പോൾ വിസ്മയിച്ചിട്ടുണ്ട്. ഇത്രയേറെ എതിർപ്പുകളും വെല്ലുവിളികളും നേരിട്ട ഒരു സമുദായ നേതാവ് അപൂർവം.
ഏർപ്പെടുന്ന ഏതുകാര്യവും കൃത്യമായും നിശ്ചയിച്ചപോലെയും നടക്കണമെന്ന നിർബന്ധബുദ്ധിയാണ് മറ്റൊരു സവിശേഷത. അതുകൊണ്ടാണ് കാൽ നൂറ്റാണ്ടുകൊണ്ട് എസ്.എൻ.ഡി.പി യോഗവും എസ്.എൻ ട്രസ്റ്റും അസൂയാവഹമായ പുരോഗതി കൈവരിച്ചത്. എതിർപ്പുകളാണ് വെള്ളാപ്പള്ളി നടേശൻ എന്ന നേതാവിന് ഉൗർജ്ജം പകരുന്നത്. എതിർപ്പുകൾക്ക് ശക്തി കൂടുന്തോറും വാശിയോടെ അതിനെ നേരിടുന്നതിന് അസാധാരണമായ മിടുക്കാണ്. പാവപ്പെട്ടവരെ കൈപിടിച്ചുയർത്താനും ഗുരുസന്ദേശം സമൂഹത്തിലെത്തിക്കുന്ന കാര്യത്തിലും വെള്ളാപ്പള്ളി നടേശൻ പുലർത്തിയ സൂക്ഷ്മതയാണ് ഇന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ ശക്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |