ലക്‌നൗ: ഒമിക്രോൺ ഭീതിയിൽ ഭാര്യയേയും മക്കളെയും ചുറ്റികകൊണ്ട് അടിച്ചുകൊന്ന ഡോക്ടർ ഒളിവിൽ. കാൺപൂരിലെ ഇന്ദിരാ നഗറിലെ ഡിവിനിറ്റി അപ്പാർട്ട്‌മെന്റിലാണ് സംഭവം. രാമ മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ പ്രൊഫസറായി ജോലി ചെയ്യുന്ന സുശീൽ കുമാറാണ് കേസിലെ പ്രതി.
ഡോക്ടറുടെ ഭാര്യ ചന്ദ്രപ്രഭയും (48), മകൻ ശിഖറും (18), പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകളുമാണ് കൊല്ലപ്പെട്ടത്. ഭാര്യയേയും മക്കളെയും ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി സഹോദരനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് പൊലീസിനെ അറിയിക്കാനും സുശീൽ ആവശ്യപ്പെട്ടു. എന്നാൽ സഹോദരൻ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
ഇവിടെ നിന്ന് പ്രതി എഴുതിയ ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 'മൃതദേഹങ്ങൾ എണ്ണിയെണ്ണി എനിക്ക് മടുത്തു. ഒമിക്രോണിൽ നിന്ന് ആരും രക്ഷപ്പെടില്ല. എല്ലാവരേയും ഞാൻ വേദനയിൽ നിന്ന് മോചിപ്പിക്കുന്നു.'- എന്നാണ് കുറിപ്പിൽ പറയുന്നത്. ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത ഒരു രോഗം തനിക്കുണ്ടെന്നും സുശീൽ തന്റെ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |