തിരുവനന്തപുരം: പെരിങ്ങര സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിൽ യഥാർത്ഥ പ്രതികളെ പുറത്തെത്തിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലപാതകത്തിലെ ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം വേണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
"കൊലപാതകം സി പി എം ആസൂത്രണം ചെയ്തതാണ്. ചില നേതാക്കൾക്ക് കൃത്യം നടത്താൻ പോകുന്ന വിവരം നേരത്തെ അറിയാമായിരുന്നു. കൊലപാതകത്തിന് ശേഷമുള്ള പല നേതാക്കളുടേയും പ്രതികരണങ്ങളിൽ നിന്നും അത് വ്യക്തമാണ്.
കൊലപാതകം നടന്നയുടൻ തന്നെ പോസ്റ്ററുകൾ നിരന്നു. എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് ആണെന്ന് അപ്പോൾ തന്നെ പറഞ്ഞു. ഇതെല്ലാം സിപിഎമ്മിന് കൊലയെക്കുറിച്ച് അറിയാമായിരുന്നുവെന്നതിന് തെളിവാണ്."- സുരേന്ദ്രൻ ആരോപിച്ചു
സന്ദീപിന് നേരെയുണ്ടായത് ഗുണ്ടാ ആക്രമണമാണെന്ന് പൊലീസ് ആദ്യം കണ്ടെത്തിയിരുന്നു. എന്നാൽ സി പി എം ഇടപെട്ട് ആർ എസ് എസ് പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് തിരുത്തിച്ചു. ഈ കൊലപാതകത്തിലെ പ്രതികളിലൊരാൾ കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലാണ്. ഇയാൾ എങ്ങനെ കേസിലെത്തി എന്ന് പൊലീസ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |