SignIn
Kerala Kaumudi Online
Tuesday, 30 April 2024 7.38 PM IST

ഗണപതിവട്ടമോ സുൽത്താൻ ബത്തേരിയോ? ചരിത്രകാരന്മാർ പറയുന്നത് ഒറ്റപ്പേര്

ganapathivattam

സുൽത്താൻ ബത്തേരിയുടെ പേര് മാറ്റം അനിവാര്യമാണെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയ കേരളം ചർച്ച ചെയ്യുകയാണ്. ഗണപതിവട്ടം എന്ന പ്രാചീനകാലത്തെ പേര് തന്നെ സുൽത്താൻ ബത്തേരിക്ക് തിരികെ നൽകണമെന്നാണ് വയനാട് ലോക്‌സഭാമണ്ഡലം സ്ഥാനാർത്ഥി കൂടിയായ സുരേന്ദ്രൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഗണപതിവട്ടം എന്ന പേരിന് 600 വർഷത്തിൽ അധികം പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് വയനാട്ടിൽ തലശ്ശേരി സബ്‌കളക്‌ടറായിരുന്ന ടി.എച്ച് ബാലന്റെ കാലത്താണ് സെറ്റിൽമെന്റ്സ് ഉണ്ടാകുന്നത്. അതിന്റെ ഭാഗമായി പത്ത് ഡിവിഷനുകൾ രൂപംകൊണ്ടു. മുന്നാട്, മുത്തൂർനാട്, ഇളംകൂർനാട്, കുറുമ്പാല, വയനാട്, ഗണപതിവട്ടം തുടങ്ങിയ പത്ത് ഡിവിഷനുകൾ. പ്രസിദ്ധമായ ഒരു ഗണപതി ക്ഷേത്രം നിലനിന്നിരുന്നതിനാലാണ് ഗണപതിവട്ടം എന്ന പേരുതന്നെ ആ സ്ഥലത്തിന് ലഭിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ളതായിരുന്നു ഈ ക്ഷേത്രമെന്നാണ് ചരിത്രകാരന്മാർ സൂചിപ്പിച്ചിട്ടുള്ളത്. ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടകാലത്ത് ഗണപതിവട്ടം ക്ഷേത്രപരിസരത്ത് സുൽത്താന്റെ പട്ടാളം തമ്പടിച്ചു. അവരത് സേനാത്താവളമാക്കി മാറ്റി. സുൽത്താൻസ് ബാറ്ററി (സുൽത്താന്റെ ബാറ്ററി) എന്നാണ് ബ്രിട്ടീഷുകാർ ഇതിനെ വിശേഷിപ്പിച്ചത്. അത് ലോപിച്ച് സുൽത്താൻ ബത്തേരി എന്നാവുകയായിരുന്നു.

1934ൽ കിടങ്ങനാട് എന്ന പേരിൽ ഒരു പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. ഇത് പിന്നീട് നൂൽപ്പുഴ, നെന്മേനി എന്നീ പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടു. ആ കാലഘട്ടത്തിലും ഗണപതിവട്ടം എന്നായിരുന്നു പേര്. 1968ലാണ് സുൽബത്തേരി പഞ്ചായത്ത് രൂപം കൊള്ളുന്നത്. കിടങ്ങനാട്, നൂൽപ്പുഴ, നെന്മേനി എന്നിവ ചേർന്നാണ് സുൽത്താൻ ബത്തേരി ഔദ്യോഗികമായി രൂപം കൊണ്ടത്.

k-surendran

സുരേന്ദ്രൻ പറഞ്ഞത് കൂടി അറിയാം

''വൈദേശികാധിപത്യത്തിനെതിരെ പോരാട്ടം നടന്ന ചരിത്രമുള്ള ഇടമാണ് വയനാട്. പഴശ്ശിരാജയും പോരാളികളും ടിപ്പുവിനെതിരെ പടനയിച്ചിട്ടുണ്ട്. ഈ സ്ഥലത്തിന്റെ യഥാർത്ഥ പേര് ഗണപതിവട്ടമെന്നാണ്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന്‌ ശേഷമാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നത്. സുൽത്താൻ ബത്തേരി എന്ന പേരിന്റെ ആവശ്യമില്ല. മലയാളികളെ ആക്രമിച്ച്, ഹിന്ദുക്കളെ മതംമാറ്റി മുസ്ലിമാക്കിയ വ്യക്തിയാണ് ടിപ്പു സുൽത്താൻ. മോദിയുടെ സഹായത്തോടെ ഈ സ്ഥലത്തിന്റെ പേര് ഗണപതിവട്ടമെന്നാക്കി പുനർനാമകരണം ചെയ്യും. എം.പിയായാൽ തന്റെ ആദ്യ പരിഗണന അതിനായി രിക്കും''- ഇതായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.

ഗണപതിവട്ടം പുതിയവാദമല്ല

കെ. സുരേന്ദ്രൻ രാഷ്‌ട്രീയ നേട്ടത്തിനായി പറഞ്ഞതാണെങ്കിലും അല്ലെങ്കിലും ഗണപതിവട്ടം വിവാദം പുതിയ കാര്യമല്ല. കുറച്ചധികം പഴക്കമുണ്ട് ഗണപതിവട്ടത്തെ കുറിച്ചുള്ള സംവാദങ്ങൾക്ക്. ഹൈദരാലിയുടെ പടയോട്ടത്തിന് ശേഷമാണ് ഗണപതിവട്ടം സുൽത്താൻ ബത്തേരിയായി മാറിയതെന്ന് മേൽസൂചിപ്പിച്ചല്ലോ. അതുകൊണ്ടുതന്നെ പരമാവധി 300 കൊല്ലം പഴക്കമേയുള്ളൂ സുൽത്താൻ ബത്തേരി എന്ന പേരിന്. എന്നാൽ ഗണപതിവട്ടത്തിനാകട്ടെ നൂറ്റാണ്ടുകൾ പലതാണ് പഴക്കം.

ചരിത്രത്തെ മതവൽക്കരിക്കുന്നത് ശരിയല്ല

സുരേന്ദ്രന്റെ നീക്കം സംഘപരിവാർ അജണ്ട നടപ്പാക്കുക എന്നാണെന്നും, ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് മാത്രമാണ് പേര് മാറ്റം കൊണ്ട് ഉദ്ദേശിക്കുന്നതെന്നുമാണ് സിപിഎം നേതാവും മുൻ എംഎൽഎയുമായ സി.കെ ശശീന്ദ്രൻ പ്രതികരിച്ചത്. ചരിത്രപരമായി നോക്കുകയാണെങ്കിൽ പടയോട്ട കാലത്ത് ടിപ്പു സ്വത്ത് സമ്പാദിക്കുന്നതിനായി ഏറ്റവും കൂടുതൽ ലക്ഷ്യംവച്ചത് ക്ഷേത്രങ്ങളെയാണ്. പഴശ്ശിരാജയെ പോലുള്ള നാട്ടുരാജാക്കന്മാർ ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് ടിപ്പുവിനെ പൊതുശത്രുവായി കണ്ട് ചെറുത്തു. എന്നാൽ അക്കാലത്തെ മാപ്പിള പ്രമാണിമാരിൽ നിന്നും ശക്തമായ എതിർപ്പ് ടിപ്പു സുൽത്താൻ നേരിട്ടിരുന്നു. അവരും ടിപ്പുവിന് എതിരായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്ത് വേണമെന്ന് ടിപ്പു ആവശ്യപ്പെട്ടപ്പോൾ നടക്കില്ല എന്ന് അദ്ദേഹത്തോട് ആർജവത്തോടെ പറഞ്ഞത് മുസ്ളിം നേതാവായ ഹൈദ്രോസ് കുട്ടി മൂപ്പനായിരുന്നു. തുടർന്ന് അദ്ദേഹത്തെ ടിപ്പുവിന്റെ പടയാളികൾ വധിക്കുകയാണുണ്ടായത്. ഇന്നും ചാവക്കാടുള്ള ഹൈദ്രോസ് കുട്ടി മൂപ്പന്റെ ദർഗയിൽ ഏറ്റവും കൂടുതലായി എത്തുന്ന സന്ദർശകർ ഹിന്ദുക്കളാണ്. മഞ്ചേരിയിലെ അത്തൻ കുരുക്കൾ, ഇളമ്പിലാശ്ശേരി ഉണ്ണിമൂസ മൂപ്പൻ തുടങ്ങിയ മുസ്ളിം നേതാക്കളെല്ലാം ടിപ്പുവിന് എതിരായിരുന്നു. ടിപ്പുവിന് എതിരായിരുന്നു എന്നു പറയുമ്പോൾ ടിപ്പുവിന്റെ ചെയ്‌തികൾക്കും അവർ എതിരായിരുന്നു എന്നുവേണം മനസിലാക്കാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GANAPATHIVATTAM, SULTANBATHERI, WAYANAD, K SURENDRAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.