കൊച്ചി: ഇനി മുഴുവൻ സമയവും അഭിഭാഷകനായി തുടരുമെന്ന് ബിനീഷ് കോടിയേരി. എറണാകുളത്ത് ഹൈക്കോടതിക്ക് സമീപം അഭിഭാഷക ഓഫീസ് തുറന്ന ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനീഷ്. കെ.എച്ച്.സി.സി കോംപ്ലക്സിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷ് രണ്ടു സഹപാഠികൾക്കൊപ്പം ലാ ഓഫീസ് തുറന്നത്.
പഠിച്ചത് വക്കീൽ പണിയാണ്. ഇനി അതുമായി മുന്നോട്ട് പോകും. സിനിമ പാഷനാണ്. അതും ഒപ്പം കൊണ്ടുപോകും. 2006ൽ അഭിഭാഷകനായി എൻറോൾ ചെയ്തിരുന്നു. ഓഫീസ് തുടങ്ങണമെന്ന് രണ്ട് വർഷം മുമ്പ് എടുത്ത തീരുമാനമാണ്. തന്റെ പേരിലുള്ള കേസുകൾ നടക്കുന്നതിനാലാണ് വൈകിയത്. പഠിച്ചിറങ്ങിയ സമയത്ത് ദുബായിൽ നിന്ന് നല്ലൊരു ഓഫർ വന്നു. അന്ന് അങ്ങോട്ടു പോയി. ഇനി പഠിച്ച വക്കീൽ പണി ചെയ്ത് മുന്നോട്ടുപോകണമെന്നും ബിനീഷ് പറഞ്ഞു.
സഹപാഠികളായിരുന്ന, പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ്, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എൻ. മോഹൻദാസിന്റെ മകൻ നിനു മോഹൻദാസ് എന്നിവർക്കൊപ്പമാണ് ഓഫിസ് ആരംഭിച്ചത്. കൊച്ചിയിലെ ഓഫിസിലെ കാര്യങ്ങളും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമെന്ന പ്രവർത്തനവും ഒപ്പം കൊണ്ടുപോകുമെന്ന് ഷോൺ പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കാൻ പി.സി.ജോർജും എത്തിയിരുന്നു. മൂന്നു നല്ല സുഹൃത്തുക്കളുടെ കൂട്ടായ്മയാണിതെന്നും നല്ല വക്കീലന്മാരായി അവർ മാറുമെന്നും പി.സി. ജോർജ് ആശംസിച്ചു. ബിനീഷിന്റെ കേസ് കോടതിക്കു മുന്നിലാണ്. നീതി ലഭിക്കും. കൂടുതൽ പ്രഭയോടെ തിരിച്ചുവരുമെന്നും പി.സി. ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |