തിരുവല്ല: പെരിങ്ങരയിൽ സി പി എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ശബ്ദത്തിന്റെ ഉടമ അഞ്ചാം പ്രതി വിഷ്ണുകുമാറാണെന്ന് തെളിഞ്ഞാൽ ഇത് കേസിൽ പ്രധാന തെളിവുകളിലൊന്നാകും.
കുറ്റസമ്മതം, കൊലപാതകത്തിൽ പങ്കാളി, കൃത്യം നടത്താനുള്ള പ്രേരണ, ക്രിമിനൽ മാനസികാവസ്ഥ എന്നിവയ്ക്ക് ശബ്ദരേഖ തെളിവായേക്കാം. കഴിഞ്ഞ ദിവസമാണ് വിഷ്ണുകുമാറിന്റേതെന്ന് കരുതുന്ന ഫോൺ സംഭാഷണം പുറത്തുവന്നത്. സന്ദീപിന്റെ കഴുത്തിൽ വെട്ടിയത് താനാണെന്നും, സന്ദീപും ജിഷ്ണുവുമായി മുൻപും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നുമൊക്കെ ശബ്ദരേഖയിൽ പറയുന്നുണ്ട്.
അതേസമയം പ്രതികളുടെ കസ്റ്റഡി അപേക്ഷ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദു (24), കണ്ണൂർ ചെറുപുഴ മരുതംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (22), വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ (അഭി -25) എന്നിവരാണ് കേസിലെ പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |