തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസുള്ള ദളിത് ബാലികയെയും പിതാവിനെയും നടുറോഡിൽ പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിത നാലു മാസത്തിനു ശേഷം മാപ്പുപറഞ്ഞെങ്കിലും സ്വീകരിക്കില്ലെന്ന് കുടുംബം വ്യക്തമാക്കിയതോടെ, കേസിൽ ഇനി നടപടികൾ കടുക്കും.
ബാലികയ്ക്കും പിതാവിനും സർക്കാരോ പൊലീസോ നഷ്ടപരിഹാരം നൽകേണ്ടി വരും. ബാലാവകാശ സംരക്ഷണം, പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ എന്നീ നിയമങ്ങൾ ചുമത്തി പൊലീസുകാരിക്കെതിരെ കേസും വന്നേക്കും.
ആഗസ്റ്റ്27നാണ് ആറ്റിങ്ങലിൽ ഇരുവരെയും രജിത പരസ്യവിചാരണ നടത്തിയത്. നാലു മാസമായി കൗൺസലിംഗിന് വിധേയയാവുന്ന പെൺകുട്ടി ഇതുവരെ മാനസികാഘാതത്തിൽ നിന്ന് മോചിതയായിട്ടില്ല. . ഓൺലൈൻ ക്ലാസുകളെല്ലാം നഷ്ടമായതോടെ ഒരുവർഷത്തെ പഠനവും അവതാളത്തിലായി. പക്ഷേ, കുറ്റക്കാരിയായ പൊലീസുകാരിയെ വീടിനടുത്തേക്ക് സ്ഥലംമാറ്റി, നൈറ്റ് ഡ്യൂട്ടിയില്ലാത്ത സ്പെഷ്യൽ യൂണിറ്റിൽ നിയമനം നൽകുകയാണ് പൊലീസ് ചെയ്തത്. കാക്കിയിടുന്ന ചുമതല നൽകരുതെന്ന് പട്ടികജാതി-ഗോത്രവർഗ്ഗ കമ്മിഷന്റെ ഉത്തരവും
പാലിച്ചില്ല.
"ഞങ്ങൾക്ക് മാപ്പ് വേണ്ട. നീതിയാണ് വേണ്ടത്. നിയമനടപടിയുമായി മുന്നോട്ടു പോവും. നീതിക്കായാണ് ഹൈക്കോടതിയെ സമീപിച്ചത്."
-ജയചന്ദ്രൻ, പിതാവ്
പിങ്ക് പൊലീസിന്റെ അവഹേളനം: കുട്ടിയുടെ മനസിലെ മുറിവുണക്കാൻ എന്ത് ചെയ്യുമെന്ന് ഹൈക്കോടതി, സർക്കാർ നിലപാടറിയിക്കണം, ക്ഷമ ചോദിച്ച് പൊലീസുകാരി
കൊച്ചി: മൊബൈൽ ഫോൺ മോഷ്ടാവായി ചിത്രീകരിച്ച് ആറ്റിങ്ങലിൽ അച്ഛനൊപ്പം പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ നടത്തിയ എട്ടു വയസുകാരിയുടെ മനസിൽ ജീവിതകാലം മുഴുവൻ നീറുന്ന മുറിവാണുണ്ടായതെന്ന് ഹൈക്കോടതി. ഈ മുറിവുണക്കാനും കുട്ടിയുടെ അന്തസ് സംരക്ഷിക്കാനും എന്തു ചെയ്യാൻ കഴിയുമെന്നും, കുട്ടിയുടെ മാനസികാരോഗ്യം ഉറപ്പാൻ സ്വീകരിച്ച നടപടികളും സർക്കാർ അറിയിക്കണം. നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തിലും നിലപാട് വ്യക്തമാക്കണം. സംസ്ഥാന പൊലീസ് മേധാവി സത്യവാങ്മൂലം സമർപ്പിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
സംഭവത്തിൽ കുട്ടിയോടും ഹൈക്കോടതിയോടും ക്ഷമ ചോദിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിത സത്യവാങ്മൂലം സമർപ്പിച്ചതിനെ കോടതി സ്വാഗതം ചെയ്തു. . ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി തുടരണോയെന്ന് കുട്ടിയോടും പിതാവിനോടും ചോദിച്ച് നിലപാടറിയിക്കാൻ കോടതി അഭിഭാഷകയോട് നിർദ്ദേശിച്ചു. കഴിഞ്ഞ ആഗസ്റ്റ് 27നാണ് ആറ്റിങ്ങൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് നടുറോഡിൽ അപമാനിച്ചത്. പൊലീസുകാരിയുടെ ഫോൺ എടുത്തെന്നാരോപിച്ച് മൂന്നുമുക്ക് കവലയിൽ അച്ഛനെയും മകളെയും തടഞ്ഞുവച്ച് വിചാരണ ചെയ്യുകയായിരുന്നു. മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽ നിന്ന് ലഭിച്ചിട്ടും ഉദ്യോഗസ്ഥ കുട്ടിയോട് ക്ഷമ ചോദിക്കാതിരുന്നതിനെ കോടതി വിമർശിച്ചിരുന്നു.
ഡി.ജി.പിയുടെ റിപ്പോർട്ടിൽ അതൃപ്തി
പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ കോടതി അതൃപ്തി അറിയിച്ചു. ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്ന് ബാലാവകാശ കമ്മിഷൻ നിർദ്ദേശിച്ചെങ്കിലും വഴങ്ങാത്തതിന് കാരണമെന്താണെന്ന് കോടതി ചോദിച്ചു. പൊലീസുകാരി ചോദ്യം ചെയ്തപ്പോൾ കുട്ടി കരഞ്ഞില്ലെന്ന റിപ്പോർട്ടിലെ പരാമർശം തെറ്റാണ്. കുട്ടിയുടെ മനസിന് മുറിവേറ്റിട്ടുണ്ട്. കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ കുട്ടി ആരെ സമീപിക്കും? 'പൊലീസ് ആന്റി' എന്ന് കുട്ടി വിളിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. മിടുക്കിയും നിഷ്കളങ്കയുമായ കുട്ടിയുടെ മനസിന് മുറിവേൽക്കരുത്. സംഭവത്തിന്റെ ഉത്തരവാദിത്വം സർക്കാരിനാണ്. കുട്ടിയുടെ ഭാവിക്കായി സർക്കാർ വ്യക്തമായ നടപടി നൽകണം. കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കിയ ഡോക്ടറോട് ഓൺലൈൻ വഴി കോടതിയിൽ ഹാജരാകാനും നിർദ്ദേശിച്ചു. ഹർജി 15ന് പരിഗണിക്കാൻ മാറ്റി.
മന:പൂർവമല്ലെന്ന് രജിത
കുട്ടിയോട് അങ്ങനെ പെരുമാറിയത് മന:പൂർവമല്ലെന്ന് രജിത സത്യവാങ്മൂലത്തിൽ പറഞ്ഞു. താനും ദുർബല വിഭാഗത്തിൽപ്പെട്ടയാളാണ്. പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളുടെ അമ്മയാണ്. ഭർത്താവിന്റെ ഗൾഫിലെ ജോലി കൊവിഡ് കാലത്ത് നഷ്ടമായി. ഭർതൃമാതാവിന്റെ സംരക്ഷണവും തനിക്കാണ്. കുട്ടിയോടും കോടതിയോടും ക്ഷമ ചോദിക്കുന്നതായും രജിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |