ശബരിമല : തീർത്ഥാടന പാതയിൽ നാശം വിതച്ച് പേമാരി. കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത തോരാമഴയ്ക്കൊപ്പം തീർത്ഥാടന പാതയിൽ മണ്ണിടിച്ചിലും ശക്തമായ മലവെള്ളപ്പാച്ചിലും ഉണ്ടായി. പമ്പാനദി അപ്രതീക്ഷിതമായി കരകവിഞ്ഞതോടെ തീർത്ഥാടകർ മണിക്കൂറുകളോളം സന്നിധാനത്തും കാനന പാതയിലും കുടുങ്ങി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഞായറാഴ്ച വൈകിട്ട് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നലെ പുലർച്ചയാണ് നീക്കിയത്. നാല് ദിവസമായി വൈകുന്നേരങ്ങളിൽ ശക്തമായ മഴയാണ് ശബരിമലയിൽ . തീർത്ഥാടകരുടെ സുരക്ഷയെ മുൻനിറുത്തി വൈകിട്ട് ഏഴിന് ശേഷം പുലർച്ചെ ഒന്ന് വരെ മല കയറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
ഞയറാഴ്ച രാത്രി എട്ടോടെയാണ് പമ്പ - ശബരിമല പാതയിൽ ചരൽമേടിന് സമീപം ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിലും ശക്തമായ മലവെള്ളപ്പാച്ചിലും ഉണ്ടായത്. മല കയറുകയും ഇറങ്ങുകയും ചെയ്ത തീർത്ഥാടകർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതോടെ തീർത്ഥാടകരെ പൊലീസ് വിവിധ കേന്ദ്രങ്ങളിൽ തടഞ്ഞു.
പമ്പ കെ.എസ്.ആർ.ടി.സി ഡിപ്പോയിക്ക് സമീപം മണ്ണിടിച്ചിലുണ്ടായി ബി.എസ്.എൻ.എല്ലിന്റെ ഒ.എഫ്.സി കേബിൾ മുറികയുകയും ടവറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതോടെ സന്നിധാനം ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനം താറുമാറായി. ഞയറാഴ്ച രാത്രി എട്ടിന് നഷ്ടമായ കണക്ഷൻ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് പുന:സ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |