മങ്കട: രാമപുരത്ത് ബി.ജെ.പി പ്രവർത്തകൻ ചന്ദ്രന്റെ വീടാക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. ചണ്ടല്ലീരി മേലേപ്പാട്ട് പി.ജയേഷ് (30), മണ്ണാർക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി.വിനീത് (29), മണ്ണാർക്കാട് പാലക്കയം പുത്തൻപുരക്കൽ ജിജോ ജോൺ (30) എന്നിവരെയാണ് മങ്കട ഇൻസ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഡിസംബർ മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
രാമപുരം കോനൂർ കാവുങ്കൽ ചന്ദ്രന്റെ വീട്ടിൽ അതിക്രമിച്ച് കയറി കളിമണ്ണ് കൊണ്ട് ചുമര് വൃത്തികേടാക്കുകയും തുളസിതറ തകർക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വീടാക്രമിച്ച സംഭവം രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു. ക്രമസമാധാനം തകർക്കാനുള്ള നീക്കമാണെന്നാരോപിച്ച് ഹിന്ദു ഐക്യവേദി പ്രതിഷേധയോഗം നടത്തുകയും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. പെരിന്തൽമണ്ണയിൽ ബി.ജെ.പി. ഓഫീസിന് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മേൽ കേസിനെ കൂട്ടി ഇണക്കി ആക്രമണം നടത്തിയത് മറ്റു രാഷ്ട്രീയ പാർട്ടികളാണെന്ന് സമൂഹമാദ്ധ്യമം വഴി വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി മങ്കട പോലീസ് ഊർജ്ജിതമായി അന്വേഷണം നടത്തി വരുന്നതിനിടയിൽ പരാതിക്കാരനുമായി സാമ്പത്തിക ഇടപാടുകൾ നടത്തി വന്നിരുന്നവരവാണ് പ്രതികളെന്ന് തെളിഞ്ഞു. സി.സി.ടി.വി. പരിശോധനയിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് വന്ന കാർ കണ്ടെത്തി അന്വേഷണം നടത്തിയതിൽ പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. പ്രതികൾക്ക് പരാതിക്കാരനുമായുണ്ടായ സാമ്പത്തിക ഇടപാടുകളെ തുടർന്നാണ് സ്ഥലത്ത് എത്തിയതെന്നും പ്രതികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |