ന്യൂഡൽഹി: വിദ്യാർത്ഥികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശിലെ വിദിശ ജില്ലയിലെ ഗഞ്ച് ബസോഡയിൽ സീറോ സെന്റ് ജോസഫ് സ്കൂൾ ആക്രമിച്ച് തകർത്ത സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.ബി.എസ്.സി 12-ാം ക്ളാസ് പരീക്ഷ നടക്കുന്ന സമയത്ത് നൂറുകണക്കിനാളുകൾ സ്കൂൾ വളപ്പിൽ അതിക്രമിച്ച് കയറി ജനലുകളും മറ്റും കല്ലെറിഞ്ഞ് തകർത്തിരുന്നു.
ഒക്‌ടോബർ 31ന് സ്കൂളിൽ എട്ട് ഹിന്ദു വിദ്യാർത്ഥികളെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്‌തുവെന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ നടന്ന പ്രചാരണത്തിന് പിന്നാലെയാണ് അക്രമം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ശ്രീ മഹാറാണാ രാജ്പുത് സമിതി, ആഹിർവാർ സമാജ്, കയാസ്‌ത് സമാജ് എന്നീ സംഘടനകൾ ജില്ലാ കളക്‌ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഒക്‌ടോബർ 31ന് സ്കൂൾ പ്രവർത്തിച്ചിരുന്നില്ലെന്ന് സ്കൂൾ മാനേജർ ബ്രദർ ആന്റണി പറഞ്ഞു. പള്ളിയിൽ നടന്ന കുർബാന ചടങ്ങിന്റെ വീഡിയോ മതംമാറ്റ ചടങ്ങാണെന്ന വ്യാജേനെ പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രദേശത്ത് സംഘർഷാവസ്ഥയുള്ളതിനാൽ പരീക്ഷാസമയത്ത് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും രണ്ടു പൊലീസുകാരെ മാത്രമാണ് നിയമിച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
അക്രമികൾ സ്കൂൾ വളപ്പിൽ കടന്ന് കല്ലേറു തുടങ്ങിയ ശേഷമാണ് കൂടുതൽ പൊലീസ് എത്തിയത്. എന്നാൽ തങ്ങൾ സമാധാനപരമായി പ്രതിഷേധം സംഘടിക്കുക മാത്രമാണ് ചെയ്‌തെന്നും അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നും ബജ്‌റംഗ് ദൾ, വി.എച്ച്.പി നേതാക്കൾ അറിയിച്ചു.
അതേ സമയം സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തു നൽകിയെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |