ഭൂമിയേറ്റെടുക്കലിനുള്ള 13,700 കോടി സർക്കാർ വഹിക്കും
തിരുവനന്തപുരം: നാലുമണിക്കൂറിൽ തിരുവനന്തപുരം-കാസർകോട് യാത്ര സാദ്ധ്യമാക്കുന്ന സെമി-ഹൈസ്പീഡ് റെയിൽ (സിൽവർലൈൻ) കേരളത്തിന് മാത്രമല്ല രാജ്യത്തിനും ഗുണകരമായ പദ്ധതിയാണെന്നും അന്തിമാനുമതി ഉടൻ നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അനുമതി ലഭ്യമാക്കാൻ പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണം. സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും പദ്ധതി വഴിയൊരുക്കും. ഓഹരിയുടമകൾക്ക് 13.55 ശതമാനം ലാഭവിഹിതം ലഭിക്കുന്നതിനാൽ ലാഭകരമായ പദ്ധതിയാണ്. വിദേശവായ്പാ ബാദ്ധ്യത ഏറ്റെടുത്തതിനു പുറമേ, ഭൂമിയേറ്റെടുക്കലിനുള്ള 13,700 കോടിയുടെ ചെലവ് പൂർണമായി സംസ്ഥാനം വഹിക്കുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തികശേഷി മോശമായതിനാൽ കെ-റെയിൽ ആവശ്യപ്പെട്ട ഓഹരിവിഹിതം നൽകാനാവില്ലെന്നും 185 ഹെക്ടർ ഭൂമി നൽകാമെന്നും റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ്മ ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു. ഭൂമിയുടെ വിലയായ 975കോടി റെയിൽവേയുടെ ഓഹരിയാക്കണം. വിട്ടുനൽകേണ്ട ഭൂമിയുടെ വിവരങ്ങൾക്കായി സംയുക്തപരിശോധന നടത്തും. മൂന്ന് മാസത്തിനകം പൂർത്തിയാക്കും. യാത്രക്കാരുടെ എണ്ണം നിശ്ചയിച്ചതിലും മുടക്കുമുതൽ തിരിച്ചുകിട്ടുന്നതിലും ചില സംശയങ്ങൾ റെയിൽവേ ഉന്നയിച്ചിട്ടുണ്ടെന്നും ഇതിന് വ്യക്തമായ മറുപടി നൽകുമെന്നും കെ-റെയിൽ അധികൃതർ അറിയിച്ചു. മുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടുമെന്നും നഗരവികസനം കൂടിയാവുമ്പോൾ ഇത് 16ശതമാനത്തിലെത്താം എന്നുമാണ് ഡി.പി.ആറിലുള്ളത്.
3500കോടി അധികമാവും
ഒരു വർഷം മുമ്പുള്ള കണക്കിൽ 66,405 കോടിയാണ് പദ്ധതിചെലവ്. പുതുക്കുമ്പോൾ 5ശതമാനം ഉയരാനിടയുണ്ട്. ഇത് 3500കോടിയോളം വരും.
3 കടമ്പകൾ
1. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ നീതിആയോഗ്, ധനകാര്യമന്ത്രാലയം എന്നിവയുടെ അനുമതി നേടിയെടുക്കണം
2. സാമ്പത്തികകാര്യങ്ങൾക്കുള്ള കേന്ദ്രകാബിനറ്റ് കമ്മിറ്റിയുടെ അനുമതിയോടെ പദ്ധതിരേഖ പ്രധാനമന്ത്രിക്ക് സമർപ്പിക്കണം
3. പ്രധാനമന്ത്രിയുടെ ഓഫീസ് വഴി കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വരും. കേന്ദ്ര കാബിനറ്റാണ് അന്തിമാനുമതി നൽകേണ്ടത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |