ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും മൂലം സർവീസുകൾ താറുമാറായതോടെ കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) ആഭ്യന്തര വിമാനക്കമ്പനികൾ നേരിട്ട നഷ്‌ടം 19,564 കോടി രൂപ. ദേശീയ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മാർച്ച് 25 മുതൽ മേയ് 24 വരെ വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. പിന്നീട് ഘട്ടംഘട്ടമായാണ് സർവീസുകൾ പുനരാരംഭിച്ചത്. വിദേശ സർവീസുകൾ ഇപ്പോഴും സാധാരണനിലയിൽ എത്തിയിട്ടുമില്ല.
രാജ്യത്തെ വിമാനത്താവളങ്ങൾ 5,116 കോടി രൂപയുടെ നഷ്‌ടവും കഴിഞ്ഞവർഷം നേരിട്ടുവെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിംഗ് പറഞ്ഞു. ലാൻഡിംഗ്, പാർക്കിംഗ് ഫീസിനത്തിൽ എയർപോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയ്ക്ക് (എ.എ.ഐ) എയർ ഇന്ത്യ 2,350 കോടി രൂപയുടെ കുടിശിക വീട്ടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു; സ്‌പൈസ് ജെറ്റ് 185 കോടി രൂപയും അലയൻസ് എയർ 109 കോടി രൂപയും ഗോ എയർ (ഇപ്പോൾ ഗോ ഫസ്‌റ്റ്) 56 കോടി രൂപയും അടയ്ക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |