ന്യൂഡൽഹി: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) ഒഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) നടപ്പുവർഷം (2021-22) തന്നെയുണ്ടാകുമെന്ന് വ്യക്തമാക്കി ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് പബ്ളിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) സെക്രട്ടറി തുഹീൻ കാന്ത പാണ്ഡേ. ജനുവരി-മാർച്ച്പാദത്തിൽ ഐ.പി.ഒ നടത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ബി.പി.സി.എല്ലിന്റെ ഓഹരിവില്പന അനുകൂല സാഹചര്യം വിലയിരുത്തി നടത്തും. ബി.പി.സി.എല്ലിന്റെ ധനകാര്യ ടെൻഡർ എന്നുണ്ടാകുമെന്ന് ഇപ്പോൾ പറയാനാവില്ല. നിലാചൽ ഇസ്‌പത്, പവൻ ഹാൻസ് എന്നിവയുടെ ധനകാര്യ ടെൻഡർ ഈമാസം വിളിക്കും. ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ധനകാര്യ ടെൻഡറും ഉടനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
എൽ.ഐ.സി ഓഹരി വില്പനയ്ക്ക് മുന്നോടിയായി എൽ.ഐ.സി ആക്‌ട് 1956 കേന്ദ്രസർക്കാർ ഭേദഗതി ചെയ്‌തിരുന്നു. ഇതുപ്രകാരം, ഐ.പി.ഒയ്ക്ക് ശേഷം ആദ്യഅഞ്ചുവർഷം കുറഞ്ഞത് 75 ശതമാനം ഓഹരി പങ്കാളിത്തം സർക്കാർ നിലനിറുത്തണം. നിലവിൽ കമ്പനിയുടെ 100 ശതമാനം ഓഹരികളും സർക്കാരിന്റെ കൈവശമാണ്. പിന്നീടിത്, 51 ശതമാനത്തിലേക്ക് കുറയ്ക്കാം.
10 ശതമാനം വരെ ഓഹരികൾ ഐ.പി.ഒയിലൂടെ വിറ്റഴിക്കുമെന്നാണ് സൂചന. ഇതിലൂടെ ഒരുലക്ഷം കോടി രൂപയ്ക്കടുത്ത് സമാഹരണം സർക്കാർ പ്രതീക്ഷിക്കുന്നു. ഐ.പി.ഒ വഴി ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌തുകഴിഞ്ഞാൽ, 8-10 ലക്ഷം കോടി രൂപ വിപണിമൂല്യത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്‌റ്റഡ് കമ്പനികളുടെ ക്ളബ്ബിൽ അംഗമാകാനും എൽ.ഐ.സിക്ക് കഴിയും.
നിഷ്‌ക്രിയ ആസ്‌തിയിൽ വൻ കുറവ്
ഐ.പി.ഒയ്ക്ക് മുന്നോടിയായി നിഷ്‌ക്രിയ ആസ്‌തിയിൽ വൻ കുറവുവരുത്താൻ കഴിഞ്ഞത് എൽ.ഐ.സിക്ക് നേട്ടമായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം 2021 മാർച്ച് 31 അനുസരിച്ച് മൊത്തം നിഷ്‌ക്രിയ ആസ്‌തി മുൻവർഷത്തെ 8.17 ശതമാനത്തിൽ നിന്ന് 7.78 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 0.79 ശതമാനത്തിൽ നിന്ന് 0.05 ശതമാനത്തിലേക്കും കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |