നോയിഡ: ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് യുവാവിനെ വാഹനം കയറ്റി കൊലപ്പെടുത്തി. ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ഷോപ്പ് നടത്തിയിരുന്ന നിതിൻ ശർമ്മയാണ് കൊല ചെയ്യപ്പെട്ടത്. നോയിഡയിലെ ഇക്കോടെക്കിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.
ഘർബാര ഗ്രാമത്തിലെ താമസക്കാരായ നകുൽ സിംഗും സഹോദരനായ അരുൺ സിംഗും കഴിഞ്ഞ ദിവസം ജമ്മുവിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ യാത്ര മാറ്റിവച്ച ഇരുവരും ടിക്കറ്റ് ക്യാൻസൽ ചെയ്യാനായി എത്തിയതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്. ടിക്കറ്റ് ക്യാൻസൽ ചെയ്‌തതിനെ തുടർന്ന് ആകെ തുകയിൽ നിന്ന് 300 രൂപ കുറച്ചാണ് നിതിൻ ശർമ്മ അവർക്ക് നൽകിയത്. ഇതിനെ തുടർന്ന് മൂവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പ്രതികൾ നിതിന്റെ ശരീരത്തിലേക്ക് വാഹനം ഇടിച്ച് കയറ്റുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. നകുൽ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികൾക്കെതിരെയും ഐപിസി സെക്ഷൻ 302 (കൊലപാതകം), സെക്ഷൻ 34 എന്നിവ പ്രകാരം കേസെടുത്തതായി ഗ്രേറ്റർ നോയിഡ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിശാൽ പാണ്ഡെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |