ന്യൂഡൽഹി: എണ്ണക്കമ്പനി സൗദി അരാംകോയുമായി പ്രാരംഭകരാറിൽ ഒപ്പ്‌വച്ച് ലാർസൻ ആൻഡ് ടൂബ്രോ (എൽ& ടി). സൗദി അറേബ്യയിൽ നിർമാണകേന്ദ്രം വികസിപ്പിക്കുന്നത് സംബന്ധിച്ചാണ് കരാർ. ഇതുപ്രകാരം, തന്ത്രപ്രധാനമായ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ മേഖലയിലെ ആദ്യത്തെ ഹെവിവാൾ പ്രഷർ വെസ്സൽ സൗകര്യം ലാർസൻ നിർമിക്കും.
2022ന്റെ മൂന്നാം പാദത്തിൽ എൽ & ടി പദ്ധതിയുടെ നിർമാണം ആരംഭിക്കും. 12000 സ്‌ക്വയർഫീറ്റിൽ ആരംഭിക്കുന്ന ഫാക്ടറിയിൽ ഊർജ്ജം, എണ്ണ, വാതകം തുടങ്ങിയ മേഖലകളിലേക്കുള്ള ഉപകരണങ്ങൾ നിർമിക്കും. വൈവിദ്ധ്യവത്കരണവും സാമ്പത്തിക വികസനവും ലക്ഷ്യമിട്ട് ആരംഭിച്ച അരാംകോയുടെ നമാത് പദ്ധതിയുടെ ഭാഗമാണ് എൽ ആൻഡ് ടിയുമായുള്ള കരാറും. 2019ൽ എൽ & ടിയുടെ ഉപസ്ഥാപനമായ എൽ & ടി ഹൈഡ്രോകാർബൺ എൻജിനീയറിംഗ് ലിമിറ്റഡ്, മർജാനിലെ അരാംകോയുടെ എണ്ണപ്പാട വികസന പദ്ധതിക്കായുള്ള 1.01 ബില്യൺ ഡോളറിന്റെ കരാർ സ്വന്തമാക്കിയിരുന്നു. വാതക പൈപ്പ്‌ലൈൻ നെറ്റുവർക്കിനായി കഴിഞ്ഞ തിങ്കളാഴ്ച ബ്ലാക്ക്‌റോക്ക് റിയൽ അസറ്റ്, ഹസാന ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവരുമായി 15.5 ബില്യണിന്റെ ഒരു കരാറും അരാംകോ ഒപ്പുവച്ചിരുന്നു. റിലയൻസ് ഇൻഡസ്ട്രീസുമായുള്ള സഖ്യം ഉപേക്ഷിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിക്ഷേപങ്ങൾക്കായി പുതിയ പങ്കാളികളെ തേടുകയാണ് അരാംകോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |