ആലപ്പുഴ: ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ 103 പേരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതം ധനസഹായം നൽകാൻ നടപടി സ്വീകരിച്ചു. നടപടിക്രമം പൂർത്തീകരിച്ച 58 അപേക്ഷകരുടെ അക്കൗണ്ടിൽ പണം ലഭ്യമാക്കിയതായി കളക്ടർ എ. അലക്‌സാണ്ടർ അറിയിച്ചു. ലഭിച്ച 310 അപേക്ഷകൾ വിവിധ വില്ലേജ് ഓഫീസുകളിൽ പരിശോധിച്ചുവരുന്നു. വില്ലേജ് ഓഫീസുകളിൽ നിന്ന് നടപടികൾ പൂർത്തീകരിച്ച് ലഭിക്കുന്ന അപേക്ഷകൾ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറും ഫിനാൻസ് ഓഫീസറും ജില്ലാ കളക്ടറും പരിശോധിക്കും. തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് അംഗീകാരം നൽകും. കൊവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്ക് പെൻഷൻ നൽകുന്ന പദ്ധതിയിൽ ഇതുവരെ 12 പേർക്ക് പെൻഷൻ അനുവദിച്ചു. മൂന്നു വർഷത്തേക്ക് പ്രതിമാസം 5,000 രൂപയാണ് പെൻഷൻ. ധനസഹായത്തിനും പെൻഷൻ ലഭിക്കുന്നതിനും relief.kerala.gov.in പോർട്ടൽ മുഖേനെ അപേക്ഷ സമർപ്പിക്കണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ കൊവിഡ് 19 ഡെത്ത് ഇൻഫർമേഷൻ സിസ്റ്റത്തിൽ കണ്ടെത്താനായില്ലെങ്കിൽ ഈ പോർട്ടലിലൂടെ അപ്പീൽ നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |