ആലപ്പുഴ: കലവൂരിലെ സർക്കാർ ഔഷധ നിർമ്മാണ കമ്പനിയായ കെ.എസ്.ഡി.പി ചെയർമാനായി തുടർച്ചയായി രണ്ടാം തവണയും സി.ബി. ചന്ദ്രബാബു ഇന്ന് ചുമതലയേൽക്കും. രാവിലെ 11ന് കമ്പനിയിൽ നടക്കുന്ന ലളിതമായ ചടങ്ങിലാണ് ചുമതലയേൽക്കുക. കോർപ്പറേഷനുകളിലും ബോർഡുകളിലും രാഷ്ട്രീയ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവർ ഒഴിയണമെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയിലാണ് രാജിവച്ചത്.
2016ൽ ആദ്യം ചെയർമാനാകുമ്പോൾ കെ.എസ്.ഡി.പിയുടെ വാർഷിക വിറ്റുവരവ് 26.77 കോടിയും നഷ്ടം 5.23 കോടിയുമായിരുന്നു. എന്നാൽ 2021 മാർച്ച് അവസാനത്തിൽ വിറ്റുവരവ് 139 കോടിയും ലാഭം 15 കോടിയിലും എത്തിക്കാൻ സി.ബി. ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിഞ്ഞു. 2017-18 സാമ്പത്തിക വർഷം മുതൽ കമ്പനി ലാഭത്തിലാണ് ഓടുന്നത്.
സർക്കാർ സഹായത്തോടെ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുമെന്ന് സി.ബി. ചന്ദ്രബാബു കേരളകൗമുദിയോട് പറഞ്ഞു. നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറികൂടിയാണ് ഇദ്ദേഹം.
നവീകരണം ലാഭവഴിയിലെത്തിച്ചു
ഇൻജക്ഷൻ പ്‌ളാന്റ്, ലബോറട്ടറി എൻ.എ.ബി.എൽ അക്രഡിറ്റേഷൻ, നോൺ ബീറ്റാലാക്ടം പ്‌ളാന്റ്, ഈ വർഷം പ്രവർത്തനം ആരംഭിച്ച നോൺ ബീറ്റാലാക്ടം ഇൻജക്ഷൻ പ്‌ളാന്റ് എന്നിങ്ങനെ നവീകരണ പാതയിലൂടെയാണ് സ്ഥാപനം ലാഭത്തിലെത്തിയത്. വെന്റിലേറ്റർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണ നിർമ്മാണം എന്നിവ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൊവിഡ് കാലത്ത് ഉത്പാദിപ്പിച്ച സാനിട്ടൈസറിന് വൻ ഡിമാൻഡായിരുന്നു. സംസ്ഥാനത്തിനുവേണ്ടി ഗ്‌ളൂക്കോസ് ബോട്ടിൽ കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിക്കാൻ കഴിഞ്ഞതും മികച്ച നേട്ടമായി.
കെ.എസ്.ഡി.പി ആരംഭിച്ചത്: 1974ൽ
""
കാൻസറിനുള്ള മരുന്നുകളുടെ ഉത്പാദനം ലക്ഷ്യമിട്ട് ഓങ്കോളജി ഫാർമ പാർക്കിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. പദ്ധതി പൂർത്തീകരണത്തിന് 6.38 ഏക്കർ സ്ഥലം സർക്കാർ കൈമാറി. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുകയാണ് ആദ്യ ലക്ഷ്യം.
സി.ബി. ചന്ദ്രബാബു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |