മലപ്പുറം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് കോഴിക്കോട്ട് നടത്തുന്നത് രാഷ്ട്രീയ റാലിയാണെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ചേളാരിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒരു പാർട്ടിയുമായും സമസ്തയ്ക്ക് അകലമില്ല. സമസ്ത സമരം പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിടടില്ല. പ്രതിഷേധ പ്രമേയം പാസാക്കി പിന്നീട് മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് വച്ചതാണ്. അതിന് മുമ്പേ മുഖ്യമന്ത്രി വിളിച്ചു. വിഷയം സംസാരിച്ചു തീർക്കണമെന്ന് പറഞ്ഞു. സംസാരം അനുകൂലമാണെങ്കിൽ സമരം വേണ്ടല്ലോ. മുഖ്യമന്ത്രിയുടെ ഉറപ്പിൽ പൂർണ വിശ്വാസമുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
നിയമം പിൻവലിച്ചിട്ടില്ലല്ലോ എന്ന് മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ 'പിൻവലിക്കാൻ തയ്യാറാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഉടൻ നടപ്പാക്കില്ലെന്നും ഭാവിയിൽ എന്തു ചെയ്യണമെന്ന് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നുമാണ് പറഞ്ഞത്. ഇത് മാന്യമായ വാക്കല്ലേ.' എന്ന് തങ്ങൾ ചോദിച്ചു.
മുസ്ലിം സംഘടനകളുടെ പൊതു കോ ഓർഡിനേഷൻ കമ്മിറ്റി സമസ്തയ്‌ക്കില്ല. അത് ആവശ്യം വരുമ്പോൾ തങ്ങന്മാർ വിളിക്കുമ്പോൾ ചർച്ച ചെയ്യുക എന്നതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പാക്കണം
മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെ ലീഗിന്റെ വഖഫ് സമരവേദികളിൽ നിന്ന് സമസ്ത പിൻവലിഞ്ഞത് ചർച്ചയായതോടെ ഇന്നലെ ചേളാരി സമസ്താലയത്തിൽ അടിയന്തര ഏകോപന സമിതി യോഗം ചേർന്നു. സമസ്തയുടെ ആവശ്യങ്ങളിൽ മുഖ്യമന്ത്രി പറഞ്ഞത് ആശാവഹമാണ്. മുസ്‌ലിം സംഘടനകളുമായി കൂടിയാലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടൻ നടപ്പാക്കണം. അല്ലാത്തപക്ഷം ശക്തമായ നടപടികളുമായി പോവാനും യോഗം തീരുമാനിച്ചു.
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ, എ.ടി.അബ്ദുള്ള മുസ്‌ലിയാർ, പി.പി.ഉമ്മർ മുസ്‌ലിയാർ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.ഉമ്മർ ഫൈസി, ഡോ.ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |