റിയാദ് : ഒമിക്രോൺ ഭീതിയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടിയത് സൗദിയിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകുന്നു. ഇതുകാരണം പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് വൻ പണച്ചെലവാണ് ഉണ്ടാകുന്നത്. സൗദിയുമായി ഇന്ത്യക്ക് എയർ ബബിൾ കരാറില്ലാത്തതാണ് യാത്രാ പ്രതിസന്ധിക്ക് കാരണം. നിലവിൽ വൻതുക മുടക്കി ചാർട്ടേഡ് വിമാനങ്ങളിലും മറ്റ് കണക്ഷൻ വിമാനങ്ങളിലുമാണ് പ്രവാസികളുടെ യാത്ര
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഡിസംബർ 1 മുതൽ സൗദി പിൻവലിച്ചിരുന്നു. ഡിസംബർ പകുതിയോടെ ഇന്ത്യയും വിലക്ക് പിൻവലിക്കുമെന്നായിരുന്നു നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ യാത്രാവിലക്ക് ജനുവരി 31 വരെ ഇന്ത്യ നീട്ടി.
മറ്റുപല ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യക്ക് എയർ ബബിൾ കരാർ ഉണ്ട്. എന്നാൽ സൗദിയുമായി അത്തരത്തിലുള്ള കരാർ ഇല്ല. അതിനാൽ വൻ തുക മുടക്കി ചാർട്ടേഡ് വിമാനങ്ങളിലും മറ്റു രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ വിമാനങ്ങളിലുമാണ് സൗദി പ്രവാസികൾ നിലവിൽ യാത്ര ചെയ്യുന്നത്. ഇന്ത്യക്കാർക്ക് ഉംറ വിസ അനുവദിച്ച് തുടങ്ങിയത് യാത്ര പ്രതിസന്ധി കൂടുതൽ വഷളാക്കും. നിലവിലെ യാത്രാതിരക്കും വിമാന നിരക്കും വർദ്ധിക്കാൻ ഇത് കാരണമാകും എന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |