# ഫാക്ടറി ഉടമകളെ സമ്മർദ്ദത്തിലാക്കുന്നു
കൊല്ലം: തോട്ടണ്ടി ഇറക്കുമതി ചെയ്ത് മറിച്ചുവില്പന നടത്തുന്ന ഇടനിലക്കാർക്ക് സഹായകരമായ സമീപനം സ്വീകരിക്കുന്ന ദേശസാത്കൃത ബാങ്കുകൾ സംസ്ഥാനത്തെ കശുഅണ്ടി ഫാക്ടറി ഉടമകളോട് ചിറ്റമ്മ നയമാണ് തുടരുന്നത്. കടക്കെണിയുടെ സമ്മർദ്ദം ചെലുത്തി ആസ്തികൾ സ്വന്തമാക്കുന്ന രീതിയാണ് ബാങ്കുകളുടേതെന്ന് ഉടമകൾ ആരോപിക്കുന്നു.
ഇടനിലക്കാരിൽ ഏറെയും മാർവാഡികൾ ഉൾപ്പെടെയുള്ള അന്യസംസ്ഥാന ലോബികളാണ്. ഇവരിലാരും തന്നെ കശുഅണ്ടി വ്യവസായികളോ വ്യാപരികളോ അല്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നിവിടങ്ങളിൽ നിന്നെത്തിക്കുന്ന തോട്ടണ്ടി വൻ വിലയ്ക്കാണ് മറിച്ചു വിൽക്കുന്നത്. ഇറക്കുമതി തീരുവ ഉൾപ്പെടെ കിലോയ്ക്ക് 80 രൂപ നിരക്കിൽ എത്തിക്കുന്ന തോട്ടണ്ടി പ്രാദേശിക വ്യവസായികൾക്ക് 120 രൂപയ്ക്കാണ് വിൽക്കുന്നത്. വിലക്കുറവുള്ള സമയങ്ങളിൽ ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടികൾ സംഭരിച്ച ശേഷം കൃത്രിമക്ഷാമം സൃഷ്ടിച്ച് വിലകൂട്ടി വിൽക്കുന്ന തന്ത്രവും ഇവർ പയറ്റുന്നുണ്ട്. തൂത്തുക്കുടിയിലും മറ്റുമാണ് തോട്ടണ്ടി സംഭരിക്കുന്നത്.
അന്യസംസ്ഥാനത്തെ ചില ബാങ്കുകൾ ഇവർക്കായി ഹ്രസ്വകാല വായ്പകളിലൂടെ പ്രോത്സാഹനം നൽകുന്നുണ്ട്. തിരിച്ചടവ് കുറഞ്ഞകാലത്തിനുള്ളിൽ ലഭിക്കുന്നതിനാൽ താത്പര്യവും ഇടനിലക്കാരോടാണ്. സംസ്ഥാനത്തെ ഫാക്ടറി ഉടമകൾ നേരിട്ട് ഇറക്കുമതി നടത്തിയിട്ടും പരമാവധി 10,000 ടണ്ണിൽ കൂടുതൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം ഇടനിലക്കാർ ഇറക്കുമതി ചെയ്യുന്നത് 25,000 ടണ്ണിൽ കൂടുതലാണ്.
# കൈവിടുന്നു കാര്യങ്ങൾ
ജില്ലയിലെ ഒരു സ്വകാര്യ ഫാക്ടറി ഉടമ തന്റെ വ്യവസായം ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത് സ്വയം തൊഴിലാളിയായി മാറിയാണ്! 80 കിലോ വീതമുള്ള 5 ചാക്കുകൾ വാങ്ങി സംസ്കരണം നടത്തി തിരികെ നൽകുന്നത് വരെയുള്ള ജോലികൾ ഒറ്റയ്ക്കാണ് ഇയാൾ നടത്തുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന ചോദ്യത്തിന് 'ആത്മഹത്യ ചെയ്യാൻ ഭയമാണ്, കുടുംബം പോറ്റണം, ബാങ്കിലെ ഭീമമായ കടങ്ങൾ വീട്ടണം'- ഇതായിരുന്നു മറുപടി.
# തിരിച്ചടവെല്ലാം പലിശയിൽ!
2011ൽ വ്യാവസായിക ആവശ്യത്തിനായി ലോൺ വാങ്ങിയ ഒരു ഫാക്ടറി ഉടമ 5 വർഷം കൊണ്ട് 80 ശതമാനത്തിലധികം തുക തിരികെ അടച്ചെങ്കിലും ഇവയെല്ലാം പലിശയിനത്തിൽ കയറ്റി. പ്രോസസിംഗ് ഫീസ് എന്ന ഇനത്തിൽ ഈടാക്കിയതും ഭീമമായ തുകയാണ്. ഇത് ചോദ്യം ചെയ്‌തതിന്റെ പേരിൽ ഉടമയെ നോൺ പെർഫോമിംഗ് അക്കൗണ്ട് എന്ന രേഖയുണ്ടാക്കി ജപ്തി നടപടികളിലേക്ക് തള്ളി. ശാഖ മാനേജർ ഏകപക്ഷീയമായാണ് തീരുമാനമെടുത്തത്. സർഫാസി നിയമത്തിന്റെ മറയിലാണ് ഇതെല്ലാം. എന്നാൽ ഒറ്റത്തവണ തീർപ്പാക്കലിന് ശാഖ മാനേജർമാർ തയ്യാറാകുന്നുമില്ല.
# വേണം 'നിർദ്ദേശം'
വായ്പകളിൽ ഒറ്റത്തവണ തീർപ്പാക്കലിനു സാവകാശം നൽകാനും ജപ്തി നടപടികൾ ഒഴിവാക്കാനും ചില ബാങ്കുകൾ തയ്യാറാണെന്ന് ഉടമകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷെ സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റിയുടെ നിർദേശം ലഭിക്കണമത്രെ. ജപ്തി നടപടികൾ സ്വീകരിക്കരുതെന്ന് ജനുവരിയിലെ കമ്മിറ്റിയിൽ തീരുമാനമുണ്ടായെങ്കിലും ബാങ്കുകൾക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |