ഗുരുവായൂർ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും ക്ഷേത്ര സന്ദർശനത്തിന്റെ ഓർമ്മകളിലാണ് ഗുരുപവനപുരി. കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് റാവത്തും ഭാര്യയും ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയത്.
സംയുക്ത സൈനിക മേധാവിയായ ശേഷം ആദ്യമായാണ് ഗുരുവായൂരിലെത്തിയത്. 10,001 രൂപയും ഒരു ഉരുള കളഭവും വഴിപാട് ചെയ്തു. മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തി. ക്ഷേത്രദർശനത്തിനു പുറമെ പുന്നത്തൂർ ആനത്താവളവും സന്ദർശിച്ചു. ഒരു മണിക്കൂറോളം അവിടെ ചെലവിട്ട് ആനകളെ തൊട്ടുതലോടി പരിപാലിച്ച റാവത്തും ഭാര്യയും ആനകൾക്ക് ഭക്ഷണവും മധുരവും നൽകി. ആനത്താവളത്തിന്റെ ചരിത്രത്തെ കുറിച്ചും ആനകളെ കുറിച്ചുമെല്ലാം ഏറെ താത്പര്യപൂർവം ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിനോട് അദ്ദേഹം ചോദിച്ചറിഞ്ഞു.
ആനത്താവളത്തിലെ പാപ്പാന്മാരോടും വിശേഷങ്ങൾ പങ്കുവച്ച ശേഷം വീണ്ടും ഗുരുവായൂരിലെത്താമെന്നും പറഞ്ഞാണ് റാവത്തും ഭാര്യയും മടങ്ങിയത്. രാത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ഗസ്റ്റ് ഹൗസിലെ ജീവനക്കാരോടും സൗഹാർദ്ദത്തോടെയായിരുന്നു പെരുമാറ്റം. പിറ്റേന്ന് പുലർച്ചെ നിർമ്മാല്യം തൊഴുത ശേഷമാണ് മടങ്ങിയത്.
ശ്രീവത്സം ഗസ്റ്റ് ഹൗസിൽ നിന്നു ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നടന്നാണ് പോയത്. കൊച്ചി കപ്പൽശാലയിൽ വിമാന വാഹിനി ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താനായിരുന്നു കേരളത്തിലെത്തിയത്. കൊച്ചിയിൽ നിന്നാണ് ഗുരുവായൂരിലെത്തിയത്. കേരള പൊലീസിന്റെ പൈലറ്റ് വാഹനമാണ് ജനറലിന്റെ വാഹന വ്യൂഹത്തെ ഗുരുവായൂരിലേക്ക് നയിച്ചത്. മടങ്ങുന്നതിന് മുന്നേ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മധുരപലഹാരങ്ങൾ നൽകി നന്ദി അറിയിച്ചു.
സ്‌നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയതെന്ന് പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ സി.ആർ. ജിജേഷ് പറഞ്ഞു. നാവികസേനയുടെ ഉൾപ്പെടെ കർശന സുരക്ഷാ സന്നാഹങ്ങൾക്കിടയിലും തികച്ചും സാധാരണക്കാരനെപ്പോലെയാണ് എല്ലാവരുമായും ഇടപെട്ട
ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |