തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ ചോർന്ന് തുടങ്ങിയ വീര്യം വീണ്ടെടുക്കാൻ വഖഫ് ബോർഡ് നിയമന വിവാദത്തെ കൂട്ടു പിടിച്ച മുസ്ലിംലീഗിനെ തീർത്തും തള്ളി മുന്നേറാൻ സി.പി.എം തീരുമാനിച്ചതോടെ, ലീഗ്- സി.പി.എം നേർക്കുനേർ പോര് കനത്തു.
ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയിലടക്കം ഇടതിന് സ്വാധീനം കൂടുന്നുവെന്ന ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് ഇന്നലെ കണ്ണൂരിൽ സി.പി.എം ജില്ലാസമ്മേളനത്തിന്റെ ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്. വഖഫ് ബോർഡ് നിയമന വിവാദത്തിൽ ലീഗിനെ ഒറ്റപ്പെടുത്തി ,മതസംഘടനകളെ കൈയിലെടുക്കുന്ന രാഷ്ട്രീയതന്ത്രം മുഖ്യമന്ത്രി ഫലപ്രദമായി പുറത്തെടുത്തതോടെയാണ് ,തിരിച്ചടിക്കാൻ ലീഗ് കോഴിക്കോട്ട് ശക്തിപ്രകടനത്തിനൊരുങ്ങിയത്. റാലിയിൽ വൻ ജനാവലിയെ അണിനിരത്താൻ സാധിച്ചെങ്കിലും, മന്ത്രി മുഹമ്മദ് റിയാസിനെതിരെ ലീഗ് പ്രാദേശിക നേതാവ് അബ്ദുറഹ്മാൻ കല്ലായി നടത്തിയ വിവാദ പ്രസംഗത്തോടെ റാലിയുടെ കൊഴുപ്പിനും മങ്ങലേറ്റു. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന അബ്ദുറഹ്മാന്റെ പരാമർശം മതാചാരപ്രകാരമല്ലാതെ വിവാഹം അംഗീകൃതമല്ലെന്ന ഇസ്ലാംമത കാഴ്ചപ്പാടിന്റെ തുറന്ന പ്രഖ്യാപനമാണ്. മതേതര രാഷ്ട്രീയകക്ഷിയെന്ന പ്രതിച്ഛായയുമായി നിൽക്കുന്ന ലീഗ് ഇതോടെ വെട്ടിലായി. ലീഗിനെ ജമാഅത്തെ ഇസ്ലാമിയോടും ആർ.എസ്.എസിനോടും ഉപമിച്ച് പിന്നാലെ സി.പി.എമ്മും രംഗത്തെത്തി.
വഖഫ് ബോർഡ് നിയമനവിവാദത്തിൽ പ്രബല മുസ്ലിം മതസംഘടനകളായ ഇ.കെ, എ.പി സുന്നി വിഭാഗങ്ങളെ വിശ്വാസത്തിലെടുത്തായിരുന്നു, പി.എസ്.സിക്ക് വിട്ട തീരുമാനം മരവിപ്പിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്. പതിനഞ്ചോളം മതസംഘടനകളെ ഒരുമിപ്പിച്ച് പ്രക്ഷോഭത്തിന് ലീഗ് കാർമ്മികത്വം വഹിക്കുന്നതിനിടെയായിരുന്നു സി.പി.എമ്മിന്റെ തന്ത്രപരമായ നീക്കം. ജമാഅത്തെ ഇസ്ലാമിയും ലീഗും മാത്രമെന്ന നിലയിലേക്ക് ലീഗിനെ ഒറ്റപ്പെടുത്തി ചിത്രീകരിക്കുന്നതിലും സി.പി.എം വിജയിച്ചു. ഈ പ്രതിസന്ധി മറികടക്കാനാണ്, നിയമസഭ പാസാക്കിയ ബിൽ സഭ പിൻവലിക്കുന്നത് വരെ സമരമെന്ന പ്രഖ്യാപനം ലീഗ് നടത്തിയത്. മതവിശ്വാസികളെ ഒപ്പം നിറുത്തി ശക്തി വീണ്ടെടുക്കുകയെന്നതായിരുന്നു ലക്ഷ്യം. പക്ഷേ, മുഖ്യമന്ത്രിയുടെ ഉറപ്പിനെ മുഖവിലയ്ക്കെടുത്ത സമസ്തയ്ക്ക് ലീഗിനൊപ്പം പോകാനാവുമായിരുന്നില്ല.
കോഴിക്കോട് റാലിയിൽ ലീഗ് നേതാക്കൾ സി.പി.എമ്മിനും സർക്കാരിനുമെതിരെ ശക്തമായ കടന്നാക്രമണം നടത്തിയത് രണ്ടും കല്പിച്ചാണ്. കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിലായി ലീഗിൽ നിന്നുൾപ്പെടെ അടർത്തിയെടുത്ത സ്വതന്ത്രരെ പരീക്ഷിച്ച് സ്വാധീനം വർദ്ധിപ്പിക്കുന്ന സി.പി.എം തന്ത്രം ലീഗിനെ ഉലച്ചിട്ടുണ്ട്. പിണറായി സർക്കാരിന്റെ തുടർ ഭരണം ലീഗ് അണികളിലും ഉത്സാഹക്കുറവുണ്ടാകുന്നു. ഇതിനെ മറികടക്കാനാണ് ലീഗിന്റെ പരിശ്രമം.
മന്ത്രി റിയാസിനെതിരെ അധിക്ഷേപം; വിവാദമായപ്പോൾ ഖേദപ്രകടനം
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഒടുവിൽ ഖേദം പ്രകടിപ്പിച്ചു. പ്രസംഗം വിവാദമായതോടെ പരക്കെ എതിർപ്പുയർന്ന സാഹചര്യത്തിലായിരുന്നു ഖേദപ്രകടനം.
റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിനിടെ അബ്ദുറഹ്മാന്റെ പരാമർശം. വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് പ്രസംഗത്തിൽ സൂചിപ്പിച്ചതെന്നായിരുന്നു ഖേദപ്രകടനത്തിനൊപ്പമുള്ള അദ്ദേഹത്തിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |