പുലർച്ചെ അഞ്ചരയോടെ വെള്ളം കയറും
കൊല്ലം: ദിവസം ചെല്ലുന്തോറും രൂക്ഷമാവുന്ന വേലിയേറ്റം മൺറോത്തുരുത്തിൽ പ്രളയസമാന സാഹചര്യം സൃഷ്ടിക്കുന്നു. ഒന്നര അടിയോളം ഉയരത്തിലാണ് വെള്ളം കയറുന്നത്. വർഷത്തിൽ ചില മാസങ്ങളിൽ മാത്രമായിരുന്ന വേലിയേറ്റം എല്ലാ മാസവും രൂക്ഷമാകുന്ന അവസ്ഥയാണ്. ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരകളിലൊന്നായി ഈ തുരുത്ത് മാറുകയാണോ എന്ന ആശങ്കയാണ് ഇതിലൂടെ ബലപ്പെടുന്നത്.
തുരുത്തിലെ 13 വാർഡുകളിൽ എട്ടും ദുരിതം പേറുകയാണ്. കഴിഞ്ഞ വർഷം വരെ 7 വാർഡുകളെയാണ് വേലിയേറ്റം ബാധിച്ചിരുന്നതെങ്കിൽ ഇത്തവണ നെൻമേനി വാർഡും വെള്ളത്തിലായി. പുലർച്ചെ അഞ്ചരയോടെ കയറിത്തുടങ്ങുന്ന വെള്ളം എട്ടരയോടെ ഇറങ്ങിത്തുടങ്ങും. 11 മണിയോടെ മാത്രമേ പൂർണമായും ഇറങ്ങുകയുള്ളൂ. ജനജീവിതം നേരെയാവാൻ വീണ്ടും സമയമെടുക്കുന്ന അവസ്ഥ.
# നിർദ്ദേശങ്ങളിൽ ചിലത്
വേലിയേറ്റത്തിന്റെ രൂക്ഷത അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കണം
തുരുത്തിലെ 25 ശതമാനം പേരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കേണ്ടി വരും
ഇവർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണം
ഉയർന്ന പ്രദേശങ്ങളായ പെരിങ്ങാലം, പട്ടംതുരുത്ത് വെസ്റ്റ്, കിടപ്രം വടക്ക്, വില്ലിമംഗലം എന്നിവിടങ്ങളിൽ പുനരധിവസിപ്പിക്കാം
ആളുകളെ ഒഴിപ്പിക്കുന്ന ഭാഗങ്ങളിൽ കണ്ടൽ വനം സൃഷ്ടിക്കണം
ആകർഷകമായ ഫാം ഹൗസുകൾ നിർമ്മിച്ച് ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താം
കാലാവസ്ഥ അനുരൂപ കൃഷികൾ ആരംഭിക്കണം
# ദുരിതങ്ങൾ ഏറെ
എട്ടു വാർഡുകളിലെ വീടുകളും ചുറ്റുപാടുകളും നിരന്തരം വെള്ളത്തിലാണ്. വീടുകൾക്ക് നാശമുണ്ടാകുന്നു. ചരയുന്ന വീടുകളുമുണ്ട്. റോഡുകളും ഇടവഴികളും വെള്ളക്കെട്ടിലായി. ഭൂമി കൃഷിയോഗ്യമല്ലാതായി. പ്രദേശത്തെ ജനങ്ങളുടെ ഉപജീവനമാർഗവും ഇല്ലതാകുന്നു. മത്സ്യ ഫാമുകളിൽ വെള്ളം കയറിയതോടെ കർഷകർ കൃഷിയിൽ നിന്ന് പിൻമാറുന്ന സാഹചര്യവുമുണ്ട്.
മൺറോതുരുത്ത് ജലസമാധിയിലേക്കെന്ന് 2015 ൽ പറഞ്ഞപ്പോൾ പലരും അതിനെ അതിശയോക്തിയായി കണ്ടു. ഇപ്പോൾ അതു യാഥാർത്ഥ്യമാകുകയാണ്. തുരുത്തിലെ ജനസംഖ്യ എണ്ണായിരമായി. താഴ്ന്ന പ്രദേശങ്ങളിൽ ജീവിതം അസാദ്ധ്യമാണ്.
കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്
ബിനു കരുണാകരൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |