മനുഷ്യന്റെ ജീവിതം ഉയർന്ന തലങ്ങളിലേക്കെത്താൻ അനിവാര്യ ഘടകങ്ങൾ സമാധാനവും സന്തോഷവുമാണെന്നാണു പൊതുവെ വിലയിരുത്തപ്പെടുന്നത്. സഹനവും അതിജീവനവും മനുഷ്യനെ വളർച്ചയിലേക്ക് നയിക്കുമെങ്കിലും ദുരന്തങ്ങൾ, യുദ്ധം, സാമ്പത്തിക അസ്ഥിരത, പകർച്ചവ്യാധികൾ തുടങ്ങിയവയിലൂടെ സഹനം നിരന്തരം തുടർന്നാൽ മനുഷ്യന്റെ വളർച്ചയ്ക്കല്ല തളർച്ചയ്ക്കാണ് കാരണമാവുക . ലോകസമാധാന സൂചിക തയ്യാറാക്കുന്നത് ഒരു അന്താരാഷ്ട്ര പാനലാണ് സിഡ്നി യൂണിവേഴ്സിറ്റിയിലെ Institute for Economics and Peace. ഈ സൂചിക തയ്യാറാക്കുന്നത് 23 സൂചകങ്ങൾ കണക്കിലെടുത്തുകൊണ്ടാണ്. രാജ്യത്തെ സൈനിക നടപടികളുടെ എണ്ണം, രാജ്യത്തെ അഭയാർത്ഥികളുടെ എണ്ണം, പൗരസ്വാതന്ത്ര്യത്തോടുള്ള ആദരവ്, ഗുരുതര കുറ്റകൃത്യങ്ങളുടേയും തടവുകാരുടേയും എണ്ണം, മിലിറ്ററിയുടെ ചെലവ് രാജ്യത്തിന്റെ ജി.ഡി.പിയുടെ എത്ര ശതമാനമാണ്, പൗരന്മാരുടെ കൈയിലുള്ള വെടിക്കോപ്പുകളുടെ എണ്ണം ഇവയൊക്കെ സൂചകങ്ങളാണ്. 2020-21 ലാകട്ടെ കൊവിഡ്-19 മൂലം 5000 അക്രമ സംഭവങ്ങൾ ലോകത്തുണ്ടായെന്നാണു കണക്കുകൂട്ടുന്നത്. മഹാമാരി എന്ന ഒറ്റഘടകം മൂലം, ഇത്തവണ ആദ്യമായി ഏറ്റവും സമാധാനം നിറഞ്ഞ പത്ത് രാജ്യങ്ങളുടെ ലിസ്റ്റിൽ നിന്നു സിംഗപ്പൂർ പുറത്തായി. ഇന്ത്യയ്ക്കു 135-ാം റാങ്കാണ്. ലിസ്റ്റിൽ അവസാന സ്ഥാനക്കാരാണ് അഫ്ഗാനിസ്ഥാനും സിറിയയും. സൂചികയിലെ 60ശതമാനം മാർക്ക് രാജ്യത്തിന്റെ ആഭ്യന്തരനയങ്ങളെ ആശ്രയിച്ചിരിക്കുന്നു. 40ശതമാനം മാർക്ക് അന്താരാഷ്ട്ര നയങ്ങൾക്കാണ്. 2021 ലെ ഏറ്റവും സമാധാനമുള്ള രാജ്യമായി ഇടം പിടിച്ചത് ഐസ്ലന്റാണ്.
ന്യൂസിലാന്റ്, ഡെൻമാർക്ക് ഇവ രണ്ടും മൂന്നും സ്ഥാനം നേടിയെങ്കിൽ പോർച്ചുഗലും സ്ലോവേനിയയുമാണ് നാലും അഞ്ചും സ്ഥാനത്ത്.
ഗ്ലോബൽ ഫിനാൻസ് മാസിക ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ ലിസ്റ്റ് (2021) പ്രസിദ്ധീകരിച്ചു. ഇവരുടെ പട്ടികയിലും ഒന്നാമതായി ഇടംപിടിച്ചത് ഐസ്ലന്റ് തന്നെ. യു.എ.ഇയും ഖത്തറും രണ്ടും മൂന്നും സ്ഥാനവും, സിംഗപ്പൂരും ഫിൻലാന്റും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളും നേടി. ചൈന 26-ാമതും യു.എസ് 71-ാമതും ഇന്ത്യ 91-ാമതുമാണു ഇടംപിടിച്ചിരിക്കുന്നത്. ലിസ്റ്റിൽ അവസാന സ്ഥാനം അതിക്രമങ്ങളും ദുരന്തങ്ങളും അധികമുള്ള ഫിലിപ്പീൻസിനാണ്. കൊലക്കേസുകളും മറ്റ് അക്രമങ്ങളും ഏറ്റവും കുറഞ്ഞിരിക്കുന്നതു കൊണ്ടും അഴിമതി ഏറ്റവും കുറവായതിനാലും സ്കാൻഡിനേവ്യൻ രാജ്യങ്ങളാണു പൊതുവേ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളായി അറിയപ്പെടുന്നത്.
അഴിമതി, ഭരണകൂടത്തിൽ പൗരന്മാർക്കുള്ള വിശ്വാസ്യതയെ തകർക്കുന്നു. തത്ഫലമായി അക്രമങ്ങൾ വർദ്ധിക്കുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് വർദ്ധിക്കുന്നു. ട്രാൻസ്പേരൻസി ഇന്റർനാഷണലിന്റെ 2020 ലെ അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 180 ൽ 86-ാമതാണ്. ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ തവണത്തേക്കാൾ ആറുസ്ഥാനം താഴേക്ക് പോയി. ന്യൂസിലാന്റും ഡെൻമാർക്കുമാണ് ഒന്നാം സ്ഥാനത്ത്.
ജാതി, മതം, രാഷ്ട്രീയം, വംശീയത, ഭാഷ തുടങ്ങി വിവിധ കാരണങ്ങളാലുണ്ടാകുന്ന സുരക്ഷാ സേനകളുടെ ഇടപെടൽ ആവശ്യമായിവരുന്ന ആയുധ പ്രയോഗങ്ങളും അക്രമങ്ങളും കൂട്ടക്കുരുതികളും മുതൽ ലഹള, കൊള്ളിവയ്പ്പ്, കൊലപാതകം, പിടിച്ചുപറി തുടങ്ങിയവ വരെ ജനങ്ങളുടെ സമാധാനം ഇല്ലായ്മ ചെയ്യുന്ന സംഭവങ്ങളാണ്. പരസ്പര ബഹുമാനം, അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, സ്പർദ്ധയില്ലാതെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങൾക്കു സമാധാനത്തോടെയും സഹവർത്തിത്വത്തിലൂടെയും ജീവിക്കാനുള്ള അവസരം ഇതൊക്കെ ലഭിക്കുന്നിടമാണ് സമാധാനമുള്ള ഇടം. അത്തരമൊരിടത്തു ജീവിക്കാനാണ് ഏതു മനുഷ്യനും ഇഷ്ടപ്പെടുക. അത്തരം മാതൃകകൾ പഠിക്കാനും അവിടങ്ങളിലെ നല്ല കാര്യങ്ങൾ പകർത്താനും അവസരമൊരുങ്ങേണ്ടതാണ്. അഭിപ്രായ വ്യത്യാസം സമാധാനപരമായി രേഖപ്പെടുത്താനുള്ള അവസരം പക്വതയാർന്ന ജനാധിപത്യ പ്രക്രിയയിലൂടെ ഉരുത്തിരിയേണ്ടതാണ്. ദുർബലർക്കു നീതി കിട്ടും എന്നുറപ്പാക്കേണ്ടത് സുരക്ഷാ സേനയും ജനങ്ങളുടെ പൗരബോധവും ചേർന്നാണ്. വ്യക്തികളുടെ മാനസികാരോഗ്യവും പൗരബോധവും സമാധാനം നിലനിറുത്തുന്നതിന് അത്യന്താപേക്ഷിതം തന്നെ.
ഒരു സ്ഥാപനമോ കമ്പനിയോ സേനയോ അതിലെ അംഗങ്ങളുടെ സുരക്ഷാബോധം ഇടയ്ക്കിടെ പരിശോധിയ്ക്കേണ്ടതാണ്. 'നാഥനില്ലാത്ത അവസ്ഥ" അവിടെയില്ലെന്നു ഉറപ്പാക്കാൻ നേതൃത്വത്തിനു കഴിയണം. ആത്മവിശ്വാസം വളർത്തുന്ന പരിശീലനം, ആവശ്യത്തിനു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, പരസ്പര വിശ്വാസത്തോടെ പ്രവർത്തിക്കാനുള്ള അന്തരീക്ഷം, കഴിവിന് അംഗീകാരം ഇവയൊക്കെ വളരെ പ്രാധാന്യമർഹിക്കുന്നു. അംഗങ്ങളുടെ 'സംതൃപ്തി"യുടെ നിലവാരം ഇടയ്ക്കിടെ അളക്കുന്നത് നന്നായിരിക്കും. സംതൃപ്തി മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തുകയും വേണം. ഇത്തരം ആന്തരിക പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ കസ്റ്റമർമാരുടെ സംതൃപ്തി ലക്ഷ്യംവച്ചു പ്രവർത്തിക്കാൻ അംഗങ്ങൾ നന്നായി ശ്രമിക്കുകയും ചെയ്യും. അടുത്തിടെ ഫയർ ഫോഴ്സിൽ ഒരു 'കസ്റ്റമർ സംതൃപ്തി സർവേ" ഞങ്ങൾ നടത്തിയിരുന്നു. 90 ശതമാനത്തിലധികം (ഫയർ ഫോഴ്സുമായി ഏതെങ്കിലും ആവശ്യത്തിനു ബന്ധപ്പെട്ട) ജനങ്ങളും പൂർണസംതൃപ്തി രേഖപ്പെടുത്തുകയുണ്ടായി. ജനങ്ങളുടേയും പക്ഷിമൃഗാദികളുടേയും പോലും രക്ഷയ്ക്കായി ഓടിയെത്തുന്നതിൽ സേനാംഗങ്ങൾ ജാഗരൂകരാണെന്നത് അഭിമാനകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |