മൂന്നാർ: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണിയുടെ പ്രസംഗം വീണ്ടും വിവാദത്തിൽ. പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വോട്ട് രേഖപ്പെടുത്താതെ ബി.ജെ.പിയെ വിജയിപ്പിച്ച ഇടമലക്കുടിയിലെ ആദിവാസികൾ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന തരത്തിൽ മണി പ്രസംഗിച്ചതാണ് വിവാദമായിരിക്കുന്നത്.
മൂന്നാറിൽ നടന്ന സി.പി.എം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മണിയുടെ വിവാദ പരാമർശം. 'ഉപതിരഞ്ഞെടുപ്പിൽ ഇടമലക്കുടിയിൽ നമ്മൾ തോറ്റു. ഇടമലക്കുടിയെ ഇടമലക്കുടി ആക്കിയത് നമ്മളാണ്. അവിടെ ഇപ്പോ വന്നിരിക്കുന്നത് കൈപ്പത്തിയല്ലല്ലോ, മറ്റേ (വേദിയിൽ നിന്ന് ബി.ജെ.പി എന്ന് പറയുന്നു) ങാ... ചരിത്രബോധമില്ലാത്ത വിഡ്ഢികൾ. എത്ര കോടി രൂപ മുടക്കിയാണെന്നറിയുമോ അവിടെ വൈദ്യുതി എത്തിച്ചത്. ഇനി അവർ വന്നങ്ങ് നന്നാക്കട്ടെ"- ഇതായിരുന്നു മണിയുടെ പരാമർശം. എങ്കിലും നേരത്തത്തെ സ്ഥിതി വച്ചുനോക്കുമ്പോൾ എൽ.ഡി.എഫ് ഇടമലക്കുടിയിൽ മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം പറയുന്നുണ്ട്.
എട്ടിന് ഇടമലക്കുടി പഞ്ചായത്ത് ഒമ്പതാം വാർഡായ വടക്കേ ഇഡലിപ്പാറക്കുടിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എം സിറ്റിംഗ് സീറ്റിൽ ബി.ജെ.പി ഒരു വോട്ടിന്റെ അട്ടിമറി വിജയം നേടിയിരുന്നു. ഈ പരാജയത്തോടെ സി.പി.എമ്മിന്റെ അംഗസംഖ്യ ഒന്നായി കുറഞ്ഞു. ആറ് അംഗങ്ങളുള്ള കോൺഗ്രസിനാണ് പഞ്ചായത്തിന്റെ ഭരണം.
അതേസമയം ഇടമലക്കുടിയിലെ ജനതയെ ആക്ഷേപിച്ച എം.എം. മണിക്കാണ് ബോധമില്ലാത്തതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |