ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഒരു പ്രത്യേക സൈസ് പാർട്ടിയാണെന്ന് പുറമേനിന്ന് നോക്കുന്ന പലർക്കും തോന്നിപ്പോകാറുണ്ട്. ചിലപ്പോൾ തോന്നും ഫാസിസത്തെക്കൊണ്ട് ക്ഷ, ണ്ണ വരപ്പിക്കാൻ പാണ്ടിക്കടവത്ത് കുഞ്ഞാപ്പയെ പോലെ തണ്ടും തടിയുമുള്ള വീരയോദ്ധാക്കളെ സൃഷ്ടിച്ച പാർട്ടിയല്ലേ എന്ന്. ചിലപ്പോൾ ബിരിയാണിച്ചെമ്പിന്റെ അറ്റം തെളിഞ്ഞുകാണുന്നത് വരെ ചർച്ച്യന്നെ, ചർച്ച്യന്നെ, ചർച്ച നടത്തിക്കൊണ്ടേയിരിക്കുന്ന പാർട്ടിയല്ലേ എന്നും തോന്നിപ്പോകാറുണ്ട്.
യഥാർത്ഥത്തിൽ ഇതെല്ലാം ഉപരിപ്ലവമായ തോന്നലുകൾ മാത്രമാണ് എന്നാർക്കെങ്കിലും അറിയുമോ? അറിയാൻ സാദ്ധ്യതയില്ല. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ അകക്കാമ്പിലേക്ക് നോക്കിയാലറിയാം ആ പാർട്ടിയുടെ മാനസികനില. ഹരിതാഭമാണ് ആ മനസ് നിറയെ. ഹരിത സംഘടനയുണ്ടാക്കിയത് പോലും ഹരിതാഭമായ ആ മനസിന്റെ ഒരിതായിരുന്നു. ഹരിതയ്ക്കകത്തിരുന്ന് കലാപമുണ്ടാക്കാൻ നോക്കിയ കാഫിറുകളെ തൂക്കിയെടുത്ത് വെളിയിലിട്ട ശേഷം വേറെ ഹരിതക്കുഞ്ഞുങ്ങളെ അതിലേക്ക് കുടിയിരുത്തിയതും വേറിട്ട പാർട്ടിയുടെ അകക്കാമ്പിന്റെ ഹൃദയവിശാലതയാണ് വെളിവാക്കിത്തരുന്നത്.
അങ്ങനെയാണ് മുസ്ലിംലീഗ് മുസ്ലിംലീഗാവുന്നത് തന്നെ. വഖഫ് ബോർഡും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും ശരിക്കു പറഞ്ഞാൽ തേയിലപ്പൊടിയും കട്ടൻചായയും പോലെയാണ്. തേയിലയിടാതെ കട്ടനുണ്ടാകുമോ? ഇല്ല. അതുപോലെ ലീഗില്ലാതെ വഖഫ് ബോർഡും ഇല്ല. വഖഫ് ബോർഡിനകത്ത് ഇലയനങ്ങാൻ ലീഗ് വിചാരിക്കേണ്ടി വന്നിരുന്ന കാലമുണ്ടായിരുന്നു. ജലീൽ സായ്വ് മന്ത്രിയായി വന്നേപ്പിന്നെ അത്തരമൊരവസ്ഥയ്ക്ക് നേരിയ ഇടിച്ചിലൊക്കെ ഉണ്ടായെന്നതും നേരാണ്. എന്നുവച്ച് ലീഗിനെ ലീഗല്ലാതാക്കാൻ ആരെങ്കിലും ശ്രമിക്കുന്നെങ്കിൽ ആ വെള്ളം വാങ്ങി വയ്ക്കുന്നതാണ് നല്ലതെന്നാണ് അന്നും ഇന്നും അവരോടെല്ലാം പറയാനുള്ളത്.
ഏഴര ശനി വ്യാഴത്തിൽ കിടന്ന് കറങ്ങുന്നത് കൊണ്ട് സമീപകാലത്തായി ചില്ലറ വ്യാകുലതകളൊക്കെ ലീഗിനെ പിടികൂടിയിട്ടുണ്ടെന്ന് ചിലരെല്ലാം പറയുന്നുണ്ട്. ഉദാഹരണത്തിന് പാണ്ടിക്കടവത്ത് കുഞ്ഞാപ്പയെ പെട്ടെന്ന് ഫാസിസത്തെക്കുറിച്ച് ബോധവാനാക്കിയതും അതേ സ്പീഡിൽ തിരിച്ച് കുഞ്ഞാപ്പയിൽ പുനർചിന്തനം വരുത്തിയതുമെല്ലാം ഈ ശനിയുടെ വേലയായിരുന്നുവത്രെ. തുടർഭരണം ഇതാ വന്നുവെന്ന് തോന്നിപ്പിച്ച ശേഷമാണല്ലോ ആ വന്നിങ്ങെത്തിയ ഭരണം അതേ സ്പീഡിൽ കടന്നുകളഞ്ഞത്. പണ്ടായിരുന്നുവെങ്കിൽ പിണറായി സഖാവ് പോലും അല്പസ്വല്പം നിലയും വിലയുമൊക്കെ ലീഗിന് കല്പിച്ച് കൊടുക്കുമായിരുന്നു. ഇപ്പോൾ സഖാവിന് ലീഗിനെപ്പറ്റി ആളുവില, പുല്ലുവില എന്നതാണ് അവസ്ഥ.
അഞ്ചാണ്ടിലൊരിക്കൽ ഭരണം കിട്ടിക്കൊണ്ടിരുന്ന ആ സുവർണകാലമാണ് തുടർഭരണമെന്ന പ്രഹേളികയിൽ തട്ടി അസ്തമിച്ചത്. സെക്രട്ടേറിയറ്റിനകത്തേക്കൊന്ന് കാലുകുത്തിയിട്ട് വർഷം ആറാകുന്നു. അങ്ങോട്ടൊന്ന് കയറാൻ പോയിട്ട് നോക്കാൻ പോലും പറ്റാത്ത അവസ്ഥയായി. കുഞ്ഞുകുട്ടി പരാധീനതകൾ കുഞ്ഞാപ്പയുടെ ഉറക്കം കെടുത്തുന്നു. സർവത്ര ജാതകദോഷത്തെയും പഴിച്ച് കാലം കഴിക്കുന്നതിനിടയിലായിരുന്നു വഖഫ് ബോർഡിൽ എന്തോ ചിലത് സംഭവിക്കുന്നുവെന്ന് പാണക്കാട്ടെ കൊച്ചുതങ്ങളും കുഞ്ഞാപ്പയും തിരിച്ചറിഞ്ഞത്.
വഖഫ് ബോർഡിലെ നിയമനങ്ങളെല്ലാം പി.എസ്.സിക്ക് വിടുന്നതോടെ കഥ കഴിഞ്ഞതുതന്നെ എന്ന് ലീഗിനോളം തിരിച്ചറിയുന്ന മറ്റാരും ഈ ഭൂമുഖത്തുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് ഉടൻ കയറിപ്പിടിച്ചത്. പക്ഷേ, ശനിയുടെ അപഹാരം എപ്പോഴും വിപരീതഫലമേ കൊടുക്കൂവെന്ന് പറയേണ്ടതില്ലല്ലോ. വഖഫിലാണ് പിടിച്ചതെങ്കിലും പിടിവീണത് സ്വന്തം അണ്ണാക്കിലായിപ്പോയി. അതാണെങ്കിൽ വിടുവിക്കാനൊട്ട് പറ്റുന്നുമില്ല. ശനി ദോഷകാലത്ത് നാക്കിൽ ഗുളികൻ മുതൽ തേരട്ട വരെ കയറിപ്പറ്റുമെന്നതിനാൽ, കോഴിക്കോട്ടെ റാലിയും ദുരന്തചിത്രമായി. സമസ്ത ഊട്ടിക്ക് പോയി. കോഴിക്കോട് റാലിയിൽ റിയാസ് സഖാവിന്റെ വിവാഹത്തെപ്പറ്റി കല്ലായിയിലെ അബ്ദുമാപ്പിള പ്രകടിപ്പിച്ച മാലോപമ ഉണ്ടാക്കിവച്ച പരിക്കിന് ഇനിയെന്ത് കായകല്പ ചികിത്സയാണ് വേണ്ടിവരികയെന്ന് ആലോചിക്കുമ്പോൾ ഒരെത്തും പിടിയും കിട്ടുന്നില്ലെന്റെ കോയാ!
- വർഗീസ് മേയറുടെ വേദന ആരറിയുന്നു! കപടലോകത്ത് ആത്മാർത്ഥമായൊരു മേയറായിപ്പോയതാണെന്റെ ദുരന്തം എന്ന് തൃശൂർ കോർപ്പറേഷനിലെ വർഗീസ് മേയർ വിലപിക്കുമ്പോൾ ആരായാലും കരഞ്ഞുപോകും.
ശരിക്ക് പറഞ്ഞാൽ ആരും എന്താണ് മേയറെ മനസിലാക്കാത്തത്? പൊലീസുകാരാണെങ്കിൽ മേയറെ കാണുമ്പോൾ സല്യൂട്ടിന് പകരം ചൊറിച്ചിലാണ്. പൂങ്കുന്നത്തെ സ്കൂൾ പരിപാടിക്ക് നോട്ടീസച്ചടിച്ച് മേയറെ ചെറുതാക്കി. മേയറുടെ വകയാണ് പൂങ്കുന്നം സ്കൂൾ. അവിടെ ആതിഥേയനായ അദ്ദേഹത്തെ പിടിച്ച് അതിഥിയാക്കിയതും പോരാ, പോസ്റ്ററിൽ പടവും ചെറുതാക്കി. പത്രങ്ങൾ ചരമക്കോളത്തിൽ അച്ചടിക്കുന്ന വലിപ്പത്തിൽ കൊടുക്കേണ്ടതാണോ, മേയറുടെ സ്വന്തം സ്കൂളിന്റെ നവീകരണപരിപാടിക്ക് കൊടുക്കേണ്ട പടം?
ആളു വില, കല്ലുവിലയാണ്. മേയറുടെ വലിപ്പം മേയർ മാത്രം തിരിച്ചറിയുന്നുവെന്ന് പറഞ്ഞാലെന്താണവസ്ഥ! ഇന്നാട്ടിൽ ഒരാദരം തരൂവെന്ന് ബോർഡും വച്ച് നടക്കേണ്ട അവസ്ഥയിലേക്ക് ഒരു മേയറെച്ചെന്നെത്തിച്ചിരിക്കുകയാണ്.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |