കൊച്ചി: സംസ്ഥാനത്തെ എല്ലാ സമുദായങ്ങളിലെയും ജനസംഖ്യ, സാമൂഹ്യ സാമ്പത്തിക സ്ഥിതി തുടങ്ങിയവ കണ്ടെത്താൻ സമഗ്ര സർവേ നടത്തണമെന്ന ജസ്റ്റിസ് എ.വി. രാമകൃഷ്‌ണപിള്ള അദ്ധ്യക്ഷനായ മുന്നാക്ക സമുദായ കമ്മിഷന്റെ ശുപാർശയിൽ സർക്കാർ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ജനുവരി 31നകം സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ബെഞ്ച് നിർദ്ദേശിച്ചു.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സാമ്പിൾ സർവേ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം നൽകാനല്ല സാമ്പിൾ സർവേയെന്ന് സർക്കാർ വിശദീകരിച്ചു. മുന്നാക്ക വിഭാഗങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്ക് സഹായങ്ങൾ നൽകുന്നതിനുള്ള വിവര ശേഖരണത്തിനാണ് ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ കമ്മിഷൻ സാമ്പത്തിക സർവ്വേ നടത്തുന്നത്. ഇത്തരക്കാർക്ക് വീട് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നതിനുള്ള ശുപാർശകൾ നൽകാനാണ് സർവ്വേയെന്ന് കമ്മിഷന്റെ അഭിഭാഷകനും വിശദീകരിച്ചു. തുടർന്ന് ,സാമ്പിൾ സർവേ നടപടികൾ തുടരാമെന്നു സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
സമഗ്രമായ സർവേ
അനിവാര്യം
സാമ്പത്തിക സംവരണത്തിന് അർഹരായവരെ കണ്ടെത്താൻ സമഗ്രമായ സർവ്വേയാണ് അനിവാര്യമെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു.
ഓരോ വാർഡിലെയും മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ചു വീടുകൾ തിരഞ്ഞെടുത്താണ് സാമ്പിൾ സർവേ നടത്തുന്നത്. ഇതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ എൻ.എസ്.എസിന്റെ പ്രതിനിധികൾ പങ്കെടുത്തില്ലെന്നും സർക്കാർ വിശദീകരിച്ചു. സാമ്പിൾ സർവ്വേയെക്കുറിച്ച് ഹർജിക്കാർക്കുള്ള പരാതിയും ആശങ്കയും കമ്മിഷനു മുന്നിൽ ആ ഘട്ടത്തിൽ ഉന്നയിക്കാമായിരുന്നെന്ന് സിംഗിൾബെഞ്ച് പറഞ്ഞു. എന്നാൽ ,എന്തിനു വേണ്ടിയാണ് സാമ്പിൾ സർവേയെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നില്ലെന്നായിരുന്നു എൻ.എസ്.എസിന്റെ മറുപടി. സാമ്പിൾ സർവേ നടപടികളെ അനുകൂലിച്ച് ഹർജിയിൽ കക്ഷി ചേരാൻ സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്‌ണൻ നൽകിയ ഉപഹർജി എൻ.എസ്.എസിന്റെ എതിർപ്പിനെത്തുടർന്ന് വിശദമായ വാദത്തിന് മാറ്റി.
ഭയാശങ്കകൾഅകറ്റുന്ന
ഉത്തരവ്: എൻ.എസ്.എസ്
ചങ്ങനാശേരി: സാമ്പിൾ സർവേയെക്കുറിച്ച് എൻ.എസ്.എസിന്റെ ഭയാശങ്കകൾ പൂർണമായും അകറ്റുന്ന ഉത്തരവാണ് ഹൈക്കോടതി നൽകിയിട്ടുള്ളതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. എന്ത് വിവരശേഖരണത്തിനാണ് സാമ്പിൾ സർവേ നടത്തുന്നതെന്നുള്ള എൻ.എസ്.എസിന്റെ ചോദ്യത്തിന് സർക്കാരിനോ കമ്മിഷനോ ഉത്തരമില്ലാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എൻ.എസ്.എസ് ഉയർത്തിയ രണ്ടു വാദമുഖങ്ങളും ഹൈക്കോടതി അംഗീകരിച്ചുവെന്നും സുകുമാരൻ നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |