തിരുവനന്തപുരം: പ്രകൃതി ദുരന്ത സാദ്ധ്യതാ പ്രദേശങ്ങളും വന്യജീവി വഴിത്താരകളും ഏറ്റെടുത്ത് സ്വാഭാവിക വനങ്ങളാക്കാനുള്ള വന പുനഃസ്ഥാപന നയരേഖയ്ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.
ഇതിനായി ആരെയും നിർബന്ധിച്ച് ഒഴിപ്പിക്കില്ല. ഒഴിയുന്ന കുടുംബത്തിന് 15ലക്ഷം നഷ്ടപരിഹാരം നൽകും.
ശോഷിച്ച വനങ്ങൾ, അക്കേഷ്യ, വാറ്റിൽ, യൂക്കാലി തോട്ടങ്ങൾ, പരാജയപ്പെട്ട തേക്ക് തോട്ടങ്ങൾ, നദീതീരങ്ങളിലുള്ളവ എന്നിവയും സ്വാഭാവിക വനമാക്കും. വനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാനും മണ്ണ് - ജല സംരക്ഷണം ലക്ഷ്യമാക്കിയുമാണ് തീരുമാനം. വന പുനഃസ്ഥാപനം ഏറ്റെടുക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഇത് നിരവധി പാരിസ്ഥിതികസേവനങ്ങളും, തൊഴിലവസരങ്ങളും നൽകും. തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സർക്കാർ ഇതര സംവിധാനങ്ങൾ, വാണിജ്യ കൂട്ടായ്‌മകൾ, വിദ്യാർത്ഥികൾ, ജനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ ഇതിനായി കൂട്ടായി പ്രവർത്തിക്കും.
ലക്ഷ്യങ്ങൾ
വെട്ടുന്ന തോട്ടങ്ങളിലെ അസംസ്‌കൃത വസ്തുക്കൾ വനാധിഷ്ഠിത വ്യവസായങ്ങൾക്ക് ന്യായവിലയ്‌ക്ക്.
ഇതിന്റെ വരുമാനത്തിന്റെ 50 ശതമാനം പരിസ്ഥിതി പുനഃസ്ഥാപനത്തിനും 50 ശതമാനം തേക്ക് തോട്ട പരിപാലനത്തിനും വന സമൂഹത്തിന്റെ ഉന്നമനത്തിനും
മഞ്ഞക്കൊന്ന, ലന്റാന, മൈക്കേനിയ തുടങ്ങിയവ നീക്കി തദ്ദേശ സസ്യങ്ങൾ പ്രോത്സാഹിപ്പിക്കും
ഇതിലൂടെ അധിക തൊഴിലവസരങ്ങൾ
വനവിഭവ ശേഖരണം, മൂല്യവർദ്ധന, വിപണനം എന്നിവയിലൂടെ ആദിവാസി സമൂഹത്തിന് തൊഴിലവസരങ്ങൾ
കാവുകൾ ജന പങ്കാളിത്തത്തോടെ സംരക്ഷിക്കും
സ്വകാര്യ കണ്ടൽക്കാടുകൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കും.
സ്വകാര്യ ഭൂമിയിൽ നടാനായി വൃക്ഷത്തൈകൾ നൽകും
വനത്തിൽ തടയണകൾ, കുളങ്ങൾ.
ഓരോ പ്രദേശത്തിനും ചേരുന്ന വൃക്ഷങ്ങൾ.
തീരപ്രദേശത്ത് തീരവനം.
വിദ്യാലയങ്ങളിലും നഗരങ്ങളിലും ചെറുവനങ്ങൾ
സ്വകാര്യഭൂമിയിൽ വൃക്ഷത്തൈകൾ നടും
'പശ്ചിമഘട്ടം മുതൽ സമുദ്രതീരം വരെയുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി ജൈവ സമ്പത്തിന്റെ സംരക്ഷണം, ജലസംരക്ഷണം, കാലാവസ്ഥാവ്യതിയാനം ചെറുക്കൽ, മനുഷ്യ - വന്യജീവിസംഘർഷം ലഘൂകരിക്കൽ തുടങ്ങിയ പ്രശ്നങ്ങളുടെ പരിഹാരമാണ് പരിസ്ഥിതി നയരേഖയിലുള്ളത്".
- എ.കെ. ശശീന്ദ്രൻ, വനം മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |