കൊച്ചി: ഒന്നിലേറെ വിവാഹം കഴിച്ച മുസ്ലിം മതത്തിൽപ്പെട്ട ഭർത്താവ് ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിച്ചില്ലെങ്കിൽ വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹമോചനം
തേടി കുടുംബകോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെ തലശേരി സ്വദേശിനി നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ഒന്നിലേറെ വിവാഹം കഴിച്ചാൽ ഭാര്യമാർക്ക് തുല്യപരിഗണന നൽകണമെന്നാണ് ഖുർആൻ അനുശാസിക്കുന്നത്. ഇതിന് വിരുദ്ധമായി ഒരാളിൽനിന്ന് വേർപിരിഞ്ഞ് കഴിഞ്ഞാൽ വിവാഹമോചനം അനുവദിക്കാമെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. മുസ്ലീം വിവാഹമോചന നിയമത്തിലെ സെക്ഷൻ 2(8)(എഫ്) പ്രകാരമാണ് വിവാഹമോചനം അനുവദിച്ചിരിക്കുന്നത്. 1991 ലാണ് ഹർജിക്കാരിയുടെ വിവാഹം. മൂന്ന് . മക്കളിൽ രണ്ടു പേരുടെ വിവാഹം കഴിഞ്ഞു. അഞ്ച് വർഷമായി ഭർത്താവ് അകന്ന് കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2019ൽ വിവാഹമോചന ഹർജി നൽകിയത്. എന്നാൽ ഹർജിക്കാരി ശാരീരികബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാൽ രണ്ടാമത് വിവാഹം കഴിച്ചെന്നുമായിരുന്നു ഭർത്താവിന്റെ വാദം. വൈവാഹിക കടമകൾ നിർവഹിക്കുന്നതിൽ ഭർത്താവ് വീഴ്ച വരുത്തിയെന്നും അഞ്ച് വർഷമായി പിരിഞ്ഞിരിക്കുന്നതിൽ നിന്നു തന്നെ ആദ്യ ഭാര്യയ്ക്ക് തുല്യപരിഗണന ലഭിച്ചില്ലെന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കുടുംബകോടതി ഉത്തരവ് റദ്ദാക്കി വിവാഹമോചനം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |