SignIn
Kerala Kaumudi Online
Thursday, 19 September 2024 1.23 AM IST

കുളത്തൂരിൽ അണ്ടർ പാസ് വേണം

Increase Font Size Decrease Font Size Print Page

photo

കഴക്കൂട്ടം - കാരോട് ബൈപാസിൽ കുളത്തൂർ ഗുരുനഗറിലേക്ക് മിനി അണ്ടർ പാസ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അഞ്ച് വർഷത്തെ പഴക്കമുണ്ട്. അന്ന് നാട്ടുകാർ അനിശ്ചിതകാല സമരം നടത്തിയാണ് ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അന്ന് മന്ത്രിമാർ അവിടെ സന്ദർശനം നടത്തുകയും അടിപ്പാത നിർമ്മിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. മൂന്ന് കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഒന്നും നടന്നില്ല. പിന്നീടാണ് ഈ പാതയുടെ ഇരട്ടിപ്പ് വന്നത്. ഇതോടെ റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട് പെടണമെന്ന അവസ്ഥയായി. അപകടങ്ങൾ പതിവാകുകയും ചെയ്തു. 2016 മുതൽ 2021 വരെ ഗുരുനഗറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് 29 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായ പരിക്കേല്‌ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം നിറുത്തിയിട്ടിരുന്ന ബസിന് പിന്നിൽ സ്‌കൂട്ടറിടിച്ച് യുവാവും മകനും മരിച്ചതാണ് ഒടുവിൽ നടന്ന ദാരുണ സംഭവം. വികസനം വരുമ്പോൾ അത് നാട്ടുകാർക്ക് ശിക്ഷയായി മാറിയാൽ അത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‌കുന്നത്. പിന്നീട് വരുന്ന വികസനത്തെ അവർ ഭയക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്യും. ഇവിടെ റോഡിന് മറുവശത്ത് സ്ഥിതിചെയ്യുന്ന നഗരസഭ സോണൽ ഓഫീസ്, കുളത്തൂർ മാർക്കറ്റ്, കോലത്തുകര ക്ഷേത്രം, ഹയർ സെക്കൻഡറി സ്‌കൂൾ, വില്ലേജ് ഓഫീസ് തുടങ്ങിയവയിലേക്ക് പോകാൻ ഇപ്പുറത്ത് താമസിക്കുന്നവർക്ക് രണ്ട് ബസ് കയറേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ഇൻഫോസിസ് കാമ്പസിനും ടെക്‌നോപാർക്ക് മെയിൻ കാമ്പസിനും ഇടയിൽ ഒരു അണ്ടർ പാസ് വന്നാൽ ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. കാര്യവട്ടം കാമ്പസ്, തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലേക്ക് ബൈപ്പാസിൽ നിന്ന് വേഗം എത്തിച്ചേരാനും ഇവിടത്തെ അണ്ടർ പാസ് സഹായിക്കും. അതിനാൽ പാത ഇരട്ടിപ്പിക്കൽ ആരംഭിച്ചപ്പോൾത്തന്നെ ഇവിടെ അടിപ്പാത നിർമ്മിക്കണമെന്ന് നാട്ടുകാർ വീണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഈ ആവശ്യം കേട്ടതായി നടിച്ചില്ല. ദേശീയപാതാ അധികൃതരും സംസ്ഥാന സർക്കാരും ഒരുപോലെ ഈ ആവശ്യം അവഗണിച്ചു. അതിനാൽ നാട്ടുകാർക്ക് വീണ്ടും പ്രതിഷേധവുമായി റോഡിൽ ഇറങ്ങേണ്ടിവന്നിരിക്കുകയാണ്. രണ്ടുദിവസം മുൻപ് അവർ ദേശീയപാതയുടെ നിർമ്മാണം തടഞ്ഞു.

അടുത്തിടെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഈ മേഖലയിൽ മൂന്ന് അണ്ടർ പാസുകൾ നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഏറ്റവും ആദ്യം വേണ്ടതാണ് കുളത്തൂർ ഗുരുനഗറിലെ അണ്ടർപാസ്. റോഡിന്റെ രണ്ട് വശങ്ങളിൽ നിന്നും നാല് റോഡുകളാണ് ഇവിടെ വന്നുചേരുന്നത്. ഓരോ ദിവസവും വാഹനങ്ങളുടെ എണ്ണം കൂടിവരികയുമാണ്. യാത്രക്കാർക്ക് ചിന്താക്കുഴപ്പം സൃഷ്ടിക്കുന്ന രീതിയിലാണ് ഇവിടത്തെ സിഗ്‌നൽ സംവിധാനം പോലും. റോഡ് മുറിച്ച് കടക്കുന്നവർ അപകടത്തിൽപ്പെടാൻ ഇതും കാരണമാകുന്നു. സ്ഥലത്തെ എം.എൽ.എ മുൻകൈയെടുത്ത് നാട്ടുകാരുടെ ആവശ്യം നേടിക്കൊടുക്കണം. ഇനിയും അവിടെ മനുഷ്യക്കുരുതികൾ ഉണ്ടാകാൻ പാടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UNDERPASS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.