ന്യൂഡൽഹി: ലൈംഗിക തൊഴിലാളികൾക്ക് മുൻഗണനാ റേഷൻ കാർഡ് അനുവദിക്കാൻ തീരുമാനിച്ചതായി കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. കേരളത്തിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ സി.കെ. ശശിയാണ് റിപ്പോർട്ട് ഫയൽ ചെയ്തത്. സംസ്ഥാനത്തെ ഏത് ന്യായവില ഷോപ്പിൽ നിന്നും ലൈംഗിക തൊഴിലാളിക്ക് റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിയുന്ന രീതിയിലാണ് സംവിധാനം ഏർപ്പെടുത്തിയത്. കൊവിഡ് മഹാമാരിയെ തുടർന്ന് ലൈംഗിക തൊഴിലാളികളുടെ വരുമാനം വലിയ തോതിൽ കുറഞ്ഞതിനെ തുടർന്ന് അവരുടെ ജീവിതം മോശമായ സാഹചര്യത്തിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 18000 ലൈംഗിക തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ ബഹുഭൂരിപക്ഷവും വിവാഹിതരും കുട്ടികളുള്ളവരുമാണ്. എന്നാൽ, വിവാഹിതരിൽ ഒട്ടുമിക്കയാളുകളും വിവാഹമോചിതരുമാണ്. സംസ്ഥാനത്തെ 228 ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡ് ഇല്ല. തൊഴിൽ എന്താണെന്ന് വെളിപ്പെടുത്താതെ റേഷൻ കാർഡ് ലഭിക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ശുപാർശ പരിഗണിച്ച് അപേക്ഷകർക്ക് റേഷൻ കാർഡ് അനുവദിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ ലൈംഗിക തൊഴിലാളികളുടെ മൗലികാവകാശമാണെന്നും ഇവ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |