തിരുവനന്തപുരം: കെ-റെയിലിനെതിരെ യു.ഡി.എഫ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം തുടങ്ങാനിരിക്കെ, സർക്കാരിനെ തള്ളിപ്പറയാതെയും വികസനകാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചും പരസ്യനിലപാടെടുത്ത ഡോ. ശശി തരൂർ എം.പി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. കോൺഗ്രസും യു.ഡി.എഫും അഭിമാനപോരാട്ടമായി പ്രക്ഷോഭം ഏറ്റെടുത്തിരിക്കെ തരൂരിന്റെ നിലപാടിൽ നേതൃത്വം അമർഷത്തിലാണ്. നേരത്തേയും പല വിഷയങ്ങളിലും തന്റേതായ നിലപാടുള്ള തരൂരിനെ തള്ളാനോ കൊള്ളാനോ ആകാത്ത അവസ്ഥയിലാണ് കോൺഗ്രസ്. എങ്കിലും കെ-റെയിൽ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട് രാഷ്ട്രീയമായി പാർട്ടിക്ക് ദോഷം ചെയ്യുന്നതാകയാൽ നേരിട്ട് വിശദീകരണം തേടാനാണ് കെ.പി.സി.സിയുടെ തീരുമാനം.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അദ്ദേഹത്തോട് സംസാരിക്കും.
ഇന്നത്തെ പ്രക്ഷോഭത്തിനായി യു.ഡി.എഫ് തയാറെടുക്കുന്നതിനിടയിൽ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വികസനത്തിന് രാഷ്ട്രീയം തടസമാകരുത് എന്ന അടിക്കുറിപ്പോടെ തരൂർ ഫേസ്ബുക്കിലുമിട്ടു. ഇതോടെയാണ് നേതാക്കൾ തരൂരിനെതിരെ രംഗത്തെത്താൻ നിർബന്ധിതരായത്.
മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കടുത്ത ഭാഷയിലാണ് തരൂരിനെ വിമർശിച്ചത്. ഹൈക്കമാൻഡ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നുവരെ അദ്ദേഹം ആവശ്യപ്പെട്ടു. മദ്ധ്യകേരളത്തിലും മലബാറിലും ഇപ്പോൾ തന്നെ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായുണ്ട്. ഈ സാഹചര്യത്തിൽ വിഷയം സജീവമായി ഉയർത്തിക്കൊണ്ടുവരാനാണ് യു.ഡി.എഫ് നീക്കം. അതിനിടയിലാണ് തരൂരിന്റെ നിലപാട് വിനയായത്.
കെ-റെയിലിനെതിരെ കേന്ദ്രത്തിന് യു.ഡി.എഫ് എംപിമാർ നൽകിയ നിവേദനത്തിൽ തരൂർ ഒപ്പിട്ടിരുന്നില്ല. നിവേദനത്തിൽ ഒപ്പിടാതിരുന്നത് പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന് കരുതേണ്ടെന്നാണ് അദ്ദേഹം വിശദീകരിച്ചത്. എന്നാൽ,
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പൊതുചടങ്ങിൽ മുഖ്യമന്ത്രിയെ വികസനകാര്യത്തിൽ തരൂർ പ്രശംസിച്ചിരുന്നു. വികസനകാര്യത്തിലടക്കം കെ.പി.സി.സി നേതൃത്വവും പ്രതിപക്ഷവും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുമ്പോൾ സ്വന്തം പാർട്ടി എം.പിയുടെ ഭിന്ന നിലപാട് നേതൃത്വത്തിന് തിരിച്ചടിയായി.
സിൽവർലൈൻ അശാസ്തീയം: കെ.സുധാകരൻ
ശശി തരൂരിന്റെ സിൽവർ ലൈൻ അനൂകൂല പ്രസ്താവന ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. വിവാദ പ്രസ്താവനയെക്കുറിച്ച് ശശി തരൂരിന്റെ നിലപാട് ആരായുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രസ്താവനയുടെ പേരിൽ മാത്രം ശശി തരൂരിനെ വിലയിരുത്താനാവില്ല. വിഷയം പാർട്ടിക്കകത്തു ചർച്ച ചെയ്യും. ശശി തരൂരിന്റെ നിലപാട് തെറ്റാണെങ്കിൽ അത് തിരുത്താനാവശ്യപ്പെടും. അതദ്ദേഹം ഉൾക്കൊള്ളുമെന്നാണ് വിശ്വാസം. കോൺഗ്രസും യു.ഡി.എഫും സിൽവർ ലൈൻ പദ്ധതിക്കെതിരാണ്.സിൽവർ ലൈൻ അശാസ്ത്രീയമാണ്. ഒരു കാരണവശാലും അനുവദിക്കാനാവില്ല. മുഖ്യമന്ത്രിയുടെ എല്ലാ വികസനത്തെയും എതിർക്കണമെന്നില്ല. പക്ഷേ ഈ വിഷയത്തിൽ വിയോജിപ്പുണ്ട്.
പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയതുമായി ബന്ധപ്പെട്ട് ഗുണകരമായ ചർച്ച നല്ലതാണ്.ജനാധിപത്യ രാജ്യത്ത് ജനവികാരത്തിന്റെ സമ്മിശ്രമായ പ്രതികരണമുണ്ടാകും.അതിൽ നല്ലത് ഉൾക്കൊള്ളണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |