ന്യൂഡൽഹി: സംസ്ഥാന ബോർഡുകൾ നടത്തുന്ന പ്ളസ് ടു പരീക്ഷകളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നത് പരാതിക്കിടയാക്കിയ സാഹചര്യത്തിൽ ഡൽഹി സർവകലാശാല ബിരുദ കോഴ്സുകളിലേക്ക് അടുത്ത അദ്ധ്യയന വർഷം മുതൽ പൊതുപ്രവേശന പരീക്ഷ നിർബന്ധമാക്കി. സുതാര്യതയും തുല്ല്യതയും ഉറപ്പുവരുത്താൻ പൊതുപ്രവേശന പരീക്ഷ വേണമെന്ന ഒമ്പതംഗ സമിതിയുടെ ശുപാർശ അംഗീകരിച്ച സർവകലാശാലാ എക്‌സിക്യുട്ടിവ് കൗൺസിലിന്റേതാണ് തീരുമാനം. അക്കാഡമിക് കൗൺസിൽ നേരത്തെ പൊതുപ്രവേശന പരീക്ഷയ്‌ക്ക് അനുമതി നൽകിയിരുന്നു.
പൊതുപ്രവേശന പരീക്ഷ എപ്രകാരം വേണമെന്ന് നിശ്ചയിച്ചിട്ടില്ല. കേന്ദ്ര സർവകലാശാലകളുടെ പൊതുപ്രവേശന പരീക്ഷയിൽ ഉൾപ്പെടുത്തുന്നതും ചർച്ച ചെയ്യും.
ബോർഡ് പരീക്ഷകളിൽ ലഭിക്കുന്ന കട്ട് ഒാഫ് മാർക്ക് നിബന്ധന അനുസരിച്ചാണ് ബിരുദ കോഴ്സുകളിൽ പ്രവേശനം നടത്തുന്നത്. ഇതു പ്രകാരം കേരളത്തിൽ ഇക്കൊല്ലം പ്ളസ് ടുവിന് 100 ശതമാനം മാർക്കു വാങ്ങിയ കുട്ടികൾ കൂട്ടത്തോടെ പ്രവേശനം നേടിയത് വടക്കെ ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് അവസരം നഷ്ടമാക്കിയെന്ന വിമർശനമുയർന്നിരുന്നു. കട്ട് ഒാഫ് മാർക്ക് സമ്പ്രദായത്തിനെതിരെ പരാതി ഉയർന്നതിനെ തുടർന്നാണ് ഡീനിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |