വെള്ളറട: കേരള - തമിഴ്നാട് അതിർത്തിയായ പനച്ചമൂട്ടിൽ റോഡ് സൈഡിലെ വൈദ്യുതി പോസ്റ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ മാങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. രാജനെ ബി.ജെ.പി പ്രവർത്തകൻ വെട്ടിപ്പരിക്കേല്പിച്ചു. ഭരണകക്ഷിയായ സി.പി.എമ്മിന്റെ പ്രസിഡന്റാണ് ടി.എസ്. രാജൻ.
തലയ്ക്ക് വെട്ടേറ്റ പ്രസിഡന്റിനെ പനച്ചമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഓടയുടെ ഭാഗത്തുനിന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് പ്രസിഡന്റ് സ്ഥലത്തെത്തി ഓടയ്ക്ക് തടസമുണ്ടാകാതെ പോസ്റ്റ് മാറ്റിസ്ഥാപിക്കാൻ നിർദ്ദേശം നൽകി. എന്നാൽ തീരുമാനം അംഗീകരിക്കാൻ ബി.ജെ.പി പ്രവർത്തകർ തയ്യാറായില്ല. തുടർന്നാണ് സംഘർഷമുണ്ടായത്.
സംഭവമറിഞ്ഞ് തമിഴ്നാട്ടിലെ അരുമന സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പോസ്റ്റ് പുനഃസ്ഥാപിച്ചു. അതേസമയം ചെമ്മണ്ണുവിള സ്വദേശിയും ബി.ജെ.പി പ്രവർത്തകനുമായ സുനിലിനെ സി.പി.എം പ്രവർത്തകർ ആക്രമിച്ചെന്ന് ബി.ജെ.പി ആരോപിച്ചു. ഇയാൾ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നെയ്യാറ്റിൻകര ഡിവൈ.എസ്.പി ശ്രീകാന്ത്, വെള്ളറട സി.ഐ മൃദുൽ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സബ് ഡിവിഷനിലെ പൊലീസ് സംഘം സ്ഥലത്തെത്തി കേരളത്തിന്റെ അതിർത്തിയിൽ തടിച്ചുകൂടിയവരെ മാറാൻ ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അരുമന പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |