20-ാം വയസിൽ ലോക ചാമ്പ്യൻഷിപ്പിലെ വെങ്കലവുമായി ലക്ഷ്യ സെൻ
സെമിഫൈനലിൽ തോറ്റുപോയെങ്കിലും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിൽ തന്റെ പേര് എഴുതിച്ചേർത്താണ് ലക്ഷ്യ സെൻ എന്ന 20കാരൻ മടങ്ങുന്നത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ലക്ഷ്യ തന്നേക്കാൾ എട്ടുവയസിന് മുതിർന്ന,അന്താരാഷ്ട്ര തലത്തിൽ ഏറെ പരിചയ സമ്പന്നനായ കിഡംബി ശ്രീകാന്തിനോട് തോറ്റത്. ഇപ്പോൾ വെങ്കലത്തിലെത്തിലൊതുങ്ങിയെങ്കിലും സെമിവരെയുള്ള ലക്ഷ്യയുടെ പ്രകടനം ഭാവിയിലെ സുവർണതാരമാകും എന്ന് ബാഡ്മിന്റൺ രംഗത്തെ വിദഗ്ധരെക്കൊണ്ട് വിലയിരുത്തിച്ചിരിക്കുന്നു.
മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിലാണ് ലക്ഷ്യ സെന്നിനെ സെമിയിൽ ശ്രീകാന്ത് കീഴടക്കിയത്. സ്കോർ: 17-21, 21-14, 21-17.ആദ്യ ഗെയിം നേടിയ ലക്ഷ്യയെ തളയ്ക്കുന്നതിൽ ശ്രീയുടെ പരിചയസമ്പത്ത് പ്രധാന പങ്കുവഹിച്ചു. 44 ഷോട്ടുകൾ വരെനീണ്ട റാലികൾ മത്സരത്തിലുണ്ടായിരുന്നു.
2018 യൂത്ത് ഒളിപിക്സിലെ സ്വർണ മെഡൽ ജേതാവാണ് ലക്ഷ്യ സെൻ. ജൂനിയർ സർക്യൂട്ടുകളിൽ അപൂർവമികവ് കാട്ടിയ ലക്ഷ്യ പെട്ടെന്നാണ് സീനിയർ തലത്തിലും ശ്രദ്ധേയനായത്. എന്നാൽ കഴിഞ്ഞവർഷം കൊവിഡ് ബാധിച്ചത് ഒളിമ്പിക് യോഗ്യതാ സ്വപ്നങ്ങൾ തകർത്തു. ആ തളർച്ചയിൽ നിന്നാണ് ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ വരെ ലക്ഷ്യ എത്തിയത്. ലക്ഷ്യത്തിലെത്താൻ പ്രായം ഇനിയും ലക്ഷ്യയ്ക്ക് മുന്നിലുണ്ട്.
ബാഡ്മിന്റൺ കുടുംബത്തിൽ നിന്ന്
മുൻ ഇന്ത്യൻ ബാഡ്മിന്റൺ കോച്ച് ഡി.കെ സെന്നിന്റെ മകനാണ് ലക്ഷ്യ. സഹോദരൻ ചിരാഗ് സെന്നും ഇന്റർ നാഷണൽ താരമാണ്. ചെറുപ്രായത്തിൽ പ്രകാശ് പദുക്കോണിന്റെ അക്കാഡമിയിൽ പരിശീലനം തുടങ്ങിയതാണ്. 2017ൽ ജൂനിയർ വിഭാഗത്തിൽ ലോക ഒന്നാം നമ്പരായി. 2018ൽ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ് ജേതാവായി.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ് ലക്ഷ്യ സെൻ
പ്രകാശ് പദുക്കോൺ (1983), ബി. സായ്പ്രണീത് (2019) എന്നിവർക്കു ശേഷം ആദ്യമായാണ് ഇന്ത്യൻ പുരുഷ താരങ്ങൾ ലോക ചാമ്പ്യൻഷിപ്പ് സെമിയിൽ പ്രവേശിക്കുന്നത്. പദുക്കോണും സായ്പ്രണീതും സെമിയിൽ തോൽക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |