വെള്ളികൊണ്ട് വിളക്കുതെളിച്ച് ശ്രീകാന്ത്
ഹ്യുയേൽവ : സ്വർണം നേടാൻ കഴിഞ്ഞില്ലായിരിക്കാം, എന്നാൽ ഇന്നലെ കിഡംബി ശ്രീകാന്ത് നേടിയ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡലിന് സ്വർണത്തോളം തിളക്കമുണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം കുറിച്ച ശ്രീ ഫൈനലിൽ സിംഗപ്പൂരിന്റെ യുവതാരം ലോ കീൻ യോവിനോട് ശരിക്കും പൊരുതിത്തന്നെയാണ് കീഴടങ്ങിയത്.സ്കോർ 15-21,20-22
43 മിനിട്ടുനീണ്ട മത്സരത്തിൽ പല തവണ ശ്രീ മുന്നിലെത്തിയിരുന്നു. എന്നാൽ നിർണായകഘട്ടങ്ങളിലെ പ്ളേസ്മെന്റിലെ പിഴവുകൾ ഇന്ത്യൻ താരത്തിന് വിനയായി. ആദ്യ ഗെയിമിന്റെ തുടക്കത്തിൽ ശ്രീ 5-3ന് പിന്നിലായിരുന്നു. അവിടെ നിന്ന് 9-5 ന്റെ ലീഡിലേക്ക് എത്തിയ ശ്രീ ആദ്യ പകുതിയിൽ മുന്നിട്ടുനിൽക്കുകയും ചെയ്തിരുന്നു. എന്നാൽ ബ്രേക്ക് കഴിഞ്ഞെത്തിയ സിംഗപ്പൂർ താരം പതിയെ കളിപിടിച്ചെടുത്തു.13-13ന് ഒപ്പമെത്തിയശേഷം ലോ ഒറ്റക്കുതിപ്പിന് ഗെയിം പോയിന്റിലേക്ക് നീങ്ങി.21-15നാണ് ലോ ആദ്യ ഗെയിം പിടിച്ചെടുത്തത്.
രണ്ടാം ഗെയിമിലും ഇഞ്ചോടിഞ്ച് പൊരുതാൻ ശ്രീകാന്തിന് കഴിഞ്ഞു.9-9ന് സമനിലയിൽ നിന്നശേഷമാണ് ഇടവേളയിൽ ലോ മുന്നിലെത്തിയത്.18-17ന് മുന്നിലെത്തിയ ലോയെ 18-18ന് ശ്രീ ഒപ്പം പിടിച്ചു. എന്നാൽ 20-18ന് ലോ വീണ്ടും മുന്നിലെത്തി. വിട്ടുകൊടുക്കാതെ പൊരുതിയ ശ്രീ തുടർച്ചയായി രണ്ട് പോയിന്റുകൾ നേടി 20-20ന് സമനിലയിലാക്കി. പക്ഷേ ലോയുടെ അവസാന രണ്ട് ഷോട്ടുകൾ വിലയിരുത്തുന്നതിലെ പിഴവ് ശ്രീയുടെ കിരീടസ്വപ്നം തകർത്തു.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് ഫൈനലിൽ കളിച്ച ആദ്യ ഇന്ത്യൻ പുരുഷ താരമാണ് ശ്രീകാന്ത്. നേരത്തേ പ്രകാശ് പദുക്കോണും ബി.സായ് പ്രണീതും സെമിയിൽ തോറ്റിരുന്നു. ഇത്തവണ ലക്ഷ്യ സെൻ ശ്രീകാന്തിനോട് സെമിയിൽ തോറ്റു.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് ഫൈനലിൽ കളിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ശ്രീകാന്ത്. വനിതാ സിംഗിൾസിൽ പി.വി സിന്ധുവും സൈന നെഹ്‌വാളും ഫൈനലിൽ കളിച്ചിട്ടുണ്ട്.
മൂന്ന് തവണ ഫൈനലിൽ കളിച്ച സിന്ധു 2019ൽ സ്വർണം നേടി.2017ലും 2018ലും വെള്ളിനേടി.2013,14വർഷങ്ങളിൽ സിന്ധുവിന് വെങ്കലം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |