തിരുവനന്തപുരം: റേഷൻ കടകൾ ഇനി അരിയും ഗോതമ്പും മണ്ണെണ്ണയും മാത്രമല്ല, പലവ്യജ്ഞനങ്ങളും പായ്ക്കറ്റ് ഫുഡും ഉൾപ്പെടെ വിൽക്കുന്ന സ്മാർട്ട് ഷോപ്പിംഗ് കേന്ദ്രങ്ങളാവും. റേഷൻ വാങ്ങാനെത്തുന്നവർക്ക് വൈദ്യുതി, വാട്ടർ ബില്ലുകളും അടയ്ക്കാം. ഓൺലൈൻ പ്രകാരം അപേക്ഷകൾ നൽകാനുള്ള സൗകര്യവും
വരുന്നതോടെ,സമ്പൂർണ സേവന കേന്ദ്രമായി റേഷൻ കട മാറും.
ജനുവരിയിൽ ആരംഭിച്ച് ഏപ്രിലോടെ പൂർത്തിയാക്കുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 1000 കടകളെ തിരഞ്ഞെടുക്കും. റേഷൻ കടകൾക്കൊപ്പം കാർഡുകൾ കൂടി സ്മാർട്ടാക്കുന്ന പദ്ധതി കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഏപ്രിലോടെ ഇത് പൂർത്തിയാക്കും. . എ.ടി.എം കാർഡിന്റെ വലിപ്പത്തിലുള്ള സ്മാർട്ട് റേഷൻ കാർഡുകളെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്താനുള്ള പദ്ധതി പുരോഗമിക്കുന്നു.
ഉടമയുടെ പേര്, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ മുൻവശത്തും പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടർ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുവശത്തുമായി സ്മാർട്ട് റേഷൻ കാർഡിൽ രേഖപ്പെടുത്തും
റേഷൻ വെട്ടിപ്പ് തടയാൻ
റേഷനരി കരിഞ്ചന്തയിലേക്ക് കടത്തുന്ന 'കുറുക്കു വഴി'യും പുതുവർഷത്തിൽ അടയ്‌ക്കും. ഇതിന്റെ ഭാഗമായി എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് അരി എത്തിക്കുന്ന എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ കാമറ വയ്‌ക്കും. റേഷൻ കടകളിലേക്ക് അരി കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഘടിപ്പിക്കും. കടകളിലെ ഇ-പോസ് മെഷീനും ഇലക്ട്രോണിക് ത്രാസുകളും തമ്മിൽ ബന്ധിപ്പിക്കും.
''പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഗുണകരമാകുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്''
-ജി.ആർ.അനിൽ,
ഭക്ഷ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |