തിരുവനന്തപുരം : സർക്കാരിന്റെ അഭിമാന ഭവന പദ്ധതിയായ ലൈഫിൽ അപേക്ഷകൾ പരിശോധിച്ച് ഗുണഭോക്തൃ പട്ടികയുടെ കരട് പ്രസിദ്ധീകരിക്കാൻ ലൈഫ് മിഷന് സർക്കാർ അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെ, പരിശോധനയിൽ കാര്യമായ പുരോഗതിയില്ല.
ഇനിയും സമയം നീട്ടി നൽകിയിട്ട് ഫലമുണ്ടാകില്ലെന്ന് മനസിലായതോടെ, വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാൻ തീരുമാനിച്ചു. തദ്ദേശ,കൃഷിവകുപ്പുകൾ രണ്ടു തട്ടിൽ നിൽക്കുന്നതാണ് പരിശോധന മുന്നോട്ട് പോകാത്തതിന് കാരണം. രണ്ടാഴ്ചയ്ക്കുള്ളിൽ മന്ത്രിസഭ വിഷയം പരിഗണിച്ചേക്കും..
നവംബർ ഒന്നുമുതൽ അപേക്ഷകൾ പരിശോധിക്കുന്നതിന് കൃഷി വകുപ്പിലെ അസിസ്റ്റന്റുമാരെ കൂടി നിയോഗിച്ച് തദ്ദേശവകുപ്പ് ഉത്തരവിറക്കിയെങ്കിലും, അത് വിലക്കി കൃഷിവകുപ്പ് മറ്റൊരു ഉത്തരവിറക്കിയതോടെയാണ് പരിശോധന നിലച്ചത്.ഇതോടെ ഡിസംബർ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് 20വരെ സമയം നീട്ടി നൽകിയത്. എന്നാൽ കൃഷി വകുപ്പുമായി കൂടി ആലോചിക്കാതെ തദ്ദേശവകുപ്പ് ഏകപക്ഷീയമായി ഉത്തരവിറക്കിയെന്നാണ് കൃഷിവകുപ്പിന്റെ പരാതി. വിഷയത്തിൽ കൃഷി മന്ത്രിയും ഇടഞ്ഞു. പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഒഴികെയുള്ളവർ യോഗം ചേർന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവ് പ്രകാരം പരിശോധന തുടരാൻ തീരുമാനിച്ചെങ്കിലും ,ഔദ്യോഗിക നിർദ്ദേശമായില്ല. ഇതോടെ പരിശോധന ഒരടി മുന്നോട്ടു നീങ്ങാത്ത സ്ഥിതിയായി.
9.2ലക്ഷം അപേക്ഷകർ
9,20,260 പേരാണ് വീടിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഉദ്യോഗസ്ഥരില്ലാത്തിനാൽ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |