തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി മലയാളത്തെ മാറ്റാനും എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കാനും വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷാ ബില്ലിന് ആറ് വർഷം കഴിഞ്ഞിട്ടും രാഷ്ട്രപതിയുടെ അംഗീകാരം കിട്ടാത്തത് ഇടതുസർക്കാരിന്റെ അവഗണന കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആരോപിച്ചു.
2016ൽ കേന്ദ്രം ബില്ലിൽ വ്യക്തത തേടിയിരുന്നു. നാലുവർഷം വൈകിപ്പിച്ച് 2020 നവംബറിലാണ് പിണറായി സർക്കാർ കേന്ദ്രത്തിന്റെ ചോദ്യങ്ങൾക്ക് വ്യക്തത വരുത്തിയത്.
2015ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ നിർദ്ദേശിച്ച ഭേഗഗതികൾ ഉൾപ്പെടുത്തി നിയമസഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്. ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് ബില്ലിന്റെ ആദ്യ അദ്ധ്യായത്തിലുള്ളത്. കേരള ഔദ്യോഗിക ഭാഷകൾ നിയമം (1969) അനുസരിച്ച്, ഇംഗ്ലീഷും മലയാളവുമാണ് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷകൾ. അതിനുപകരം, സമഗ്ര മലയാളഭാഷാ നിയമമായിരുന്നു ബില്ലിന്റെ ലക്ഷ്യം.
ഉടൻ പ്രാബല്യത്തിൽ വരേണ്ടതും കേരളം കാത്തിരിക്കുന്നതുമായ നിയമമാണ് ഇടതുസർക്കാരിന്റെ അലംഭാവം മൂലം അനിശ്ചിതത്വത്തിലായത്. മലയാള ഭാഷയോടുള്ള സർക്കാരിന്റെ അവഗണനയാണിത്.
മലയാള ഭാഷാ (വ്യാപനവും പരിപോഷണവും) ബിൽ സംബന്ധിച്ച് താൻ ലോക്‌സഭയിലുന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ മറുപടിയിലാണ് സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ച പുറത്തുവന്നതെന്നും കെ. സുധാകരൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |