കൊച്ചി: കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരായ ഹർജി ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി തള്ളി. കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിലിന്റെ ഹർജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ തള്ളിയത്. ഹർജിയിലെ വാദങ്ങൾ വിചിത്രവും ബാലിശവുമാണെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് ഹർജിക്കു പിന്നിൽ രാഷ്ട്രീയ അജൻഡയുണ്ടോയെന്ന് സംശയമുണ്ടെന്നും അഭിപ്രായപ്പെട്ടു.
ആയിരക്കണക്കിന് കേസുകൾ ഹൈക്കോടതിയുടെ പരിഗണനയ്ക്കും തീർപ്പിനുമായി കാത്തുകിടക്കുന്നുണ്ട്. അതിനിടയിൽ ഇത്തരം ബാലിശമായ ഹർജി നൽകുന്നത് കോടതി അംഗീകരിക്കില്ലെന്ന് സമൂഹത്തെയും ഹർജിക്കാരനെയും ബോദ്ധ്യപ്പെടുത്താനാണ് വൻതുക പിഴ ചുമത്തുന്നതെന്നും വിധിയിൽ പറയുന്നു.
പിഴത്തുക ആറാഴ്ചയ്ക്കകം കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ (കെൽസ) കെട്ടിവയ്ക്കണം. തുക ലഭിച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടിയെടുക്കണം.
രാജ്യം പകർച്ചവ്യാധിയുടെ പിടിയിലമരുമ്പോൾ ജനതയുടെ ആത്മവീര്യം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തന്റെ ചിത്രം വച്ച സന്ദേശം നൽകുന്നത് സ്വകാര്യതയിലുള്ള കടന്നു കയറ്റമാവുന്നതെങ്ങനെ? നമ്മുടെ രാജ്യത്തെയും അതിന്റെ ചരിത്രത്തെയും അറിയുന്നൊരാൾ ഇത്തരം വാദങ്ങൾ ഉന്നയിക്കില്ല. ഹർജിക്കാരൻ ഇന്ത്യയിലല്ലേ ജീവിക്കുന്നത്? വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കണമോയെന്ന് തീരുമാനിക്കുന്നത് അതത് രാജ്യങ്ങളാണ്. സർക്കാരിന്റെ നയങ്ങളോടും പ്രധാനമന്ത്രിയുടെ നിലപാടുകളോടും വിയോജിപ്പുണ്ടാകാം. എന്നാൽ, മരുന്നും കർശന നിയന്ത്രണവും കൊണ്ട് കൊവിഡിനെ തോൽപ്പിക്കാമെന്ന് പ്രധാനമന്ത്രിയുടെ ചിത്രമുൾപ്പെടുത്തി സന്ദേശം നൽകുന്നതിൽ എന്താണ് തെറ്റ്? പ്രധാനമന്ത്രിയുടെ ചിത്രമുള്ള വാക്സിൻ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതിൽ ആരും ലജ്ജിക്കേണ്ടതില്ലെന്നും ഹർജിയിലെ വാദങ്ങൾക്ക് മറുപടിയായി ഹൈക്കോടതി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി പാർലമെന്റിന്റെ മേൽക്കൂര പൊളിച്ച്
അകത്തു കടന്നതല്ല: ഹൈക്കോടതി
പ്രധാനമന്ത്രി പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂര പൊളിച്ച് അകത്തു കടന്നതല്ലെന്നും, ജനവിധിയിലൂടെ അധികാരത്തിലെത്തിയതാണെന്നും ഹൈക്കോടതി. കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരായ ഹർജി പിഴ സഹിതം തള്ളിയാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ജനവിധിയിലൂടെ ഒരു പാർട്ടി അധികാരത്തിലെത്തുകയും പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുകയും ചെയ്താൽ അദ്ദേഹം ആ പാർട്ടിയുടെ മാത്രമല്ല, രാജ്യത്തിന്റെ നേതാവാണ്. പ്രധാനമന്ത്രി ആരായാലും ആ പദവി ഓരോ പൗരന്റെയും അഭിമാനമാകണം. പ്രധാനമന്ത്രിയെ ആദരിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയത്മൗലികാവകാശത്തിന്റെയോ മറ്റേതെങ്കിലും അവകാശങ്ങളുടെയോ ലംഘനമല്ല - സിംഗിൾബെഞ്ച് പറഞ്ഞു. പരസ്പര ബഹുമാനം ജനാധിപത്യത്തിന്റെ ഭാഗമാണ്. അതില്ലാതായാൽ അന്ന് ജനാധിപത്യത്തിന്റെ കരിദിനമാണെന്നും ഹൈക്കോടതി ഓർമ്മപ്പെടുത്തി. പാർലമെന്റ് അംഗങ്ങളെയും പ്രധാനമന്ത്രിയെയും തിരഞ്ഞെടുത്തു കഴിഞ്ഞാൽ രാജ്യം രാഷ്ട്രീയ വേർതിരിവുകൾ മാറ്റി വച്ച് പ്രധാനമന്ത്രിയെ ബഹുമാനിക്കും. അതേ സമയം സർക്കാരിന്റെ നയങ്ങളെയും പ്രധാനമന്ത്രിയുടെ നിലപാടുകളെയും എതിർക്കാൻ പൗരന് അവകാശവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |