ഇരട്ട വോട്ടും വ്യാജ വോട്ടും ഒഴിവാകും
തിരുവനന്തപുരം: വോട്ടർ ഐ.ഡി ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കുന്നതോടെ ഇരട്ട വോട്ടും വ്യാജ വോട്ടും ഒഴിവായി സംസ്ഥാനത്ത് 15-20 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്താകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ സംസ്ഥാനത്ത് 4.50 ലക്ഷം ഇരട്ട വോട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരാതി.
ആധാർ പൊതുവിതരണ സംവിധാനത്തിൽ ബന്ധിപ്പിച്ചപ്പോൾ രാജ്യത്ത് 12 ശതമാനം റേഷൻ കാർഡുകൾ ഇല്ലാതായി. വോട്ടർ ഐ.ഡിയുമായി ബന്ധിപ്പിക്കുമ്പോൾ പത്തു ശതമാനം വോട്ടുകൾ കുറയുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഒഴിവാകുക 90 ലക്ഷത്തിലേറെ വോട്ടുകളാണ്. ആകെ വോട്ടർമാർ 91 കോടിയിലേറെയാണ്. പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർ നിർബന്ധമായും പേരുള്ളവർ നിശ്ചിത തീയതിക്കുള്ളിലും ആധാർ നമ്പർ നൽകണം.
ആധാറുമായി നിർബന്ധിപ്പിക്കുന്നതോടെ വോട്ടർപട്ടികയയ്ക്ക് ദേശീയ തലത്തിൽ ഒരു സെർവറും പോർട്ടലും ഇരട്ടിപ്പും വ്യാജനും കണ്ടെത്തി ഒഴിവാക്കാൻ പുതിയ സോഫ്റ്റ് വെയറും വരും. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലിലൂടെയാണ് വോട്ടർ ഐ.ഡിയും ആധാറും ബന്ധിപ്പിക്കുക. ഇതിന് ഒാൺലൈൻ, ഒാഫ് ലൈൻ, എസ്.എം.എസ്. സംവിധാനവും നിലവിൽ വരും.
2015ലാണ് വോട്ടർകാർഡും ആധാറും ബന്ധിപ്പിക്കാനുള്ള പദ്ധതി തുടങ്ങിയത്. ഇതുവരെ 30 കോടി വോട്ടർമാരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിനെതിരായ പൊതുതാത്പര്യ ഹർജിയിൽ സുപ്രീംകോടതി നടപടി സ്റ്റേ ചെയ്തു. പൈലറ്റ് പദ്ധതി നടപ്പാക്കിയ ആന്ധ്രയിൽ 3.71വോട്ടർമാരിൽ 27 ലക്ഷം പേരെയാണ് ഇരട്ടിപ്പ് കണ്ടെത്തി ഒഴിവാക്കിയത്.
മറ്റ് ഭേദഗതികൾ
1. ഏപ്രിൽ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബർ ഒന്ന് തീയതികളിൽ 18 തികയുന്നവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം
2. വോട്ടർപട്ടികയിലെ ഭാര്യ എന്ന പദം പങ്കാളി എന്ന് തിരുത്തി
3. പോളിംഗ് ബൂത്ത്, വോട്ടെണ്ണൽ കേന്ദ്രം, ഉദ്യോഗസ്ഥരുടെ താമസസ്ഥലം തുടങ്ങിയവ കമ്മിഷന് നിശ്ചയിക്കാം
91.19 കോടി
ഇന്ത്യയിലെ വോട്ടർമാർ
2.74 കോടി
കേരളത്തിലെ വോട്ടർമാർ
"വോട്ടർ ഐ.ഡിയും ആധാറും ബന്ധിപ്പിക്കുന്നതിൽ തുടർ നടപടികളെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശത്തിന് കാത്തിരിക്കുകയാണ്."
സഞ്ജയ് കൗൾ, സംസ്ഥാന
മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |