തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ സമൂഹമാദ്ധ്യമങ്ങൾ മലയാളി വോട്ടർമാരിലുണ്ടാക്കുന്ന സ്വാധീനം വലുതാണെന്ന് കണ്ടെത്തൽ. ഇക്കാര്യത്തിൽ അമേരിക്കയ്ക്കും മുന്നിലാണ് കേരളം. 2021ൽ സർക്കാരിന്റെ ഇരുനൂറോളം വാർത്താസമ്മേളനങ്ങൾ വോട്ടർമാരെ എങ്ങനെ സ്വാധീനിച്ചെന്ന് വിശകലനം ചെയ്ത് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷിക സർവകലാശാല വി.സിയുമായ ഡോ. ബി. അശോക് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇതിലൂടെ ബി. അശോക് അമൃത സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ 280 സ്ഥാനാർത്ഥികൾക്കും ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിൽ സ്വാധീനമുണ്ടായിരുന്നു. സ്ത്രീകളിലാണ് സ്വാധീനമേറെയും. രാഷ്ട്രീയക്കാരുടെ നേരിട്ടുള്ള വോട്ടുപിടിത്തത്തെക്കാൾ ഫലപ്രദമായിരുന്നു സമൂഹമാദ്ധ്യമ പ്രചാരണം. ഇതിലൂടെ വോട്ടർമാരുടെ തീരുമാനം കൂടുതൽ സ്വതന്ത്രമാകും.
കൊച്ചിയിലെ സ്വകാര്യ സർവകലാശാലയിൽ പ്രൊഫസറായിരിക്കുമ്പോൾ 2019ലാണ് ഡോ. അശോക് ഗവേഷണം തുടങ്ങിയത്. പിന്നീട് പാർട്ട് ടൈമായി തുടർന്നു. അമൃത സർവകലാശാലയിലെ പ്രൊഫ. യു. കൃഷ്ണകുമാറിന്റെയും പ്രൊഫ. എൻ.വി. ശ്രീധരന്റെയും നേതൃത്വത്തിലായിരുന്നു ഗവേഷണം. പ്രബന്ധത്തിനായി രണ്ട് സംസ്ഥാനതല സർവേകളും കുടുംബശ്രീ-വിദ്യാർത്ഥി ഗ്രൂപ്പുകൾ എന്നിവരുടെ ചർച്ചകളും സംഘടിപ്പിച്ചു. കഴിഞ്ഞ ഡിസംബറിലാണ് 324 പേജുകളുള്ള പ്രബന്ധം പൂർത്തിയാക്കിയത്. പ്രബന്ധം പുസ്തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കും. കൊല്ലം എസ്.എൻ കോളേജ് സുവോളജി പ്രൊഫസറായി വിരമിച്ച അമ്മ പി. രമാമണിയാണ് ഗവേഷണത്തിനും പഠനത്തിനും അശോകിന്റെ പ്രചോദനം.
ഐ.എ.എസിനൊപ്പം പഠനവും ഗവേഷണവും
മുസോറി ഐ.എ.എസ് അക്കാഡമി ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ, മധുരയിലെ തദ്ദേശസ്ഥാപനങ്ങളിലെ സാമൂഹ്യ ബഹിഷ്കരണത്തിനെപ്പറ്റിയുള്ള പ്രബന്ധത്തിന് കനേഡിയൻ പുരസ്‌കാരം.
37-ാം വയസിൽ വെറ്ററിനറി വാഴ്സിറ്റി വി.സിയായ അശോക് വെറ്ററിനറി സയൻസിന്റെ ചരിത്രം 'ശാലിഹോത്രീയം" എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
സ്വകാര്യസർവകലാശാലകളുടെ ഭരണമികവിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ഫെലോഷിപ്പുകളോടെ ജലവിഭവ ശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ഇംഗ്ലണ്ട്, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് മാസ്റ്റർ ബിരുദങ്ങൾ. വെറ്ററിനറി സയൻസിലും ബിരുദം. ‘പൊതു മാനേജ്മെന്റിലെ അനുഭവപഠനങ്ങൾ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളത്തിൽ ഡോക്ടറേറ്റാണ് അടുത്തലക്ഷ്യം. ‘മലയാള നോവലിലെ ഉദ്യോഗസ്ഥ കഥാപാത്രങ്ങൾ’ എന്ന വിഷയത്തിലാണിത്. മുടങ്ങിപ്പോയ നിയമപഠനവും പൂർത്തിയാക്കണം.
'വിരമിച്ചാലും പഠനവും ഗവേഷണവും തുടരും. പ്രബന്ധത്തിൽ ഒരുവരിപോലും മറ്റുള്ളവരുടേതില്ല. സഹപ്രവർത്തകരുടെ സഹായം ലഭിച്ചിട്ടുണ്ട്".
- ഡോ. ബി. അശോക്, കൃഷി പ്രിൻസിപ്പൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |