മരട്: കുമ്പളം കായലിന് കുറുകെയുള്ള കുമ്പളം - അരൂർ റെയിൽവേ പാലത്തിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം. പാലത്തിന്റെ വശങ്ങളിൽ ഗ്രിൽ ഉപയോഗിച്ചു നിർമ്മിച്ച നടപ്പാതയിൽ തൂണുള്ള സ്ഥലങ്ങളിൽ പരിശോധനയ്ക്ക് ഇറങ്ങാൻ മാൻഹോൾ ഇട്ടിട്ടുണ്ട്. ഇവ അടച്ചു വച്ചിട്ടുള്ള ഗ്രില്ലുകൾ അഴിച്ചെടുത്ത് റെയിൽവേ പാളത്തിൽ വച്ച നിലയിൽ കണ്ടതാണ് അട്ടിമറി സംശയത്തിന് കാരണം. 13 ഫൈബർ ഗ്രില്ലുകളാണ് വിജാഗിരിയിൽ നിന്ന് അഴിച്ചെടുത്ത് പാളത്തിൽ വച്ചത്. അഞ്ചെണ്ണം ട്രാക്കിലും എട്ടെണ്ണം നടുക്കും വച്ച നിലയിലായിരുന്നു.
പുലർച്ചെ ഒന്നരയോടെ എത്തിയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ട്രാക്കിൽ കണ്ട് നിറുത്തി പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഏതാനും മൂടികൾക്കു മുകളിലൂടെ എൻജിൻ കയറിയിറങ്ങിയെങ്കിലും ഫൈബർ ആയതിനാൽ പൊടിഞ്ഞു പോയി. ഇവ ലോഹമായിരുന്നെങ്കിൽ ട്രെയിൻ കായലിലേക്ക് മറിഞ്ഞ് വലിയ അപകടമാകുമായിരുന്നു എന്നാണ് വിലയിരുത്തൽ. നേരത്തെ ലോഹഗ്രില്ലുകളാണ് മാൻഹോൾ മൂടാൻ ഉപയോഗിച്ചിരുന്നത്.
ലോക്കോ പൈലറ്റ് അറിയിച്ചതനുസരിച്ച് റെയിൽവേ സംരക്ഷണ സേന സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ ഒരു കിലോമീറ്ററോളം പാലത്തിലൂടെ ഓടിയ ശേഷം നിന്നു. പനങ്ങാട് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |