ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ദേശീയ തലത്തിൽ തയ്യാറാക്കുന്ന വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ യോഗം ഉടൻ വിളിക്കും.
വിവിധ മണ്ഡലങ്ങളിലും ഒരേമണ്ഡലത്തിലും വോട്ടറുടെ പേര് ആവർത്തിക്കുന്നതും കള്ളവോട്ടും തടയാൻ ലക്ഷ്യമിട്ട് ആധാറിന്റെ അടിസ്ഥാനത്തിൽ വോട്ടർപ്പട്ടിക തയ്യാറാക്കാനുള്ള തിരഞ്ഞെടുപ്പ് ഭേദേഗതി ബിൽ പാർലമെന്റ് അംഗീകരിച്ച സാഹചര്യത്തിലാണ്, ഒറ്റ രാജ്യം ഒറ്റ വോട്ടർ പട്ടിക നടപ്പാക്കാനുള്ള കേന്ദ്ര നീക്കം.
നിലവിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാക്കുന്ന വോട്ടർപ്പട്ടികയിൽ കൂട്ടിച്ചേർത്തും ഒഴിവാക്കിയുമാണ് നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനും അതിനുള്ള വോട്ടർപ്പട്ടിക തയ്യാറാക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് അധികാരം നൽകുന്ന ഭരണഘടനയുടെ 243-കെ വകുപ്പ് പ്രകാരമുള്ള പൊതുവോട്ടർ പട്ടികയ്ക്ക് ഇത് തടസമാണ്. എന്നാൽ, ഭരണഘടനാഭേദഗതിയില്ലാതെ, സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് ഇതു നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
ഡിസംബർ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ ഉപദേഷ്‌ടാവ് പി.കെ. മിശ്ര പൊതുവോട്ടർ പട്ടിക വിഷയം ചർച്ചചെയ്യാൻ ഓൺലൈൻ യോഗം വിളിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര, കമ്മിഷണർമാരായ രാജീവ് കുമാർ, അനൂപ് ചന്ദ്ര പാണ്ഡെ എന്നിവരും പങ്കെടുത്തു. പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റികളും ലാ കമ്മിഷനും പൊതുവോട്ടർ പട്ടികയ്ക്ക് ശുപാർശ നൽകിയിരുന്നു.
വർഷം 4 തവണ പേര് ചേർക്കാം
നിലവിൽ ജനുവരി ഒന്നിനു മാത്രമേ വോട്ടർപ്പട്ടികയിൽ പേരു ചേർക്കാനാവൂ. ഇതിനിടയിൽ നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പുതിയ വോട്ടർമാരെ ചേർക്കാൻ പുതിയ പട്ടികയുണ്ടാക്കണം. എന്നാൽ, കഴിഞ്ഞ ദിവസം പാർലമെന്റിൽ പാസായ ബിൽ നിയമമാകുന്നതോടെ, വർഷത്തിൽ നാലുതവണ വോട്ടർപ്പട്ടികയിൽ പേരു ചേർക്കാം. അതിനാൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപ്പട്ടിക എല്ലാ തിരഞ്ഞെടുപ്പിനുമുള്ള പൊതു പട്ടികയാക്കാനാവുമെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു.
പൊതു വോട്ടർ പട്ടികയെന്ന ആശയം അജൻഡയാക്കി ചൊവ്വാഴ്‌ച ചേർന്ന കേന്ദ്ര പെഴ്സണൽ, നിയമ, നീതി വിഷയങ്ങൾക്കായുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ യോഗം വിളിക്കുമെന്ന് അറിയിച്ചത്. ഈ നീക്കം സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ സുഖേന്തു റോയ് (തൃണമൂൽ), ദീപേന്ദർ ഹൂഡ (കോൺഗ്രസ്), പി. വിൽസൺ(ഡി.എം.കെ) എന്നിവർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |